ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

നിലവിൽ കഴിഞ്ഞ ഒരു വർഷമായി രാജ്യാന്തര വിമാന സർവീസുകൾ അനുവദിക്കുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും വ്യാപനം പൂർണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ വിലക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു.

വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷൻ, യാത്രക്കാർക്കായി രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കുന്ന താത്കാലിക ക്രമീകരണമായ എയർ ബബിൾ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്. അമേരിക്ക ഉൾപ്പെട 27 രാജ്യങ്ങളുമായി പ്രത്യേക ധാരണയുടെ അടിസ്ഥാനത്തിൽ രാജ്യാന്തര വിമാനസർവീസുകൾ അനുവദിച്ചിട്ടുണ്ട്.