ലാഹോർ: ട്വന്റി-20 ലോകകപ്പ് നേടാൻ ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് പാക്കിസ്ഥാന്റെ മുൻ നായകൻ ഇൻസമാം ഉൽ ഹഖ്. യു.എ.ഇയിലും ഒമാനിലും ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പരിയചസമ്പത്തുള്ള താരങ്ങൾ ഇന്ത്യയുടെ മുതൽക്കൂട്ടാണെന്നും ഇൻസമാമുൽ ഹഖ് വ്യക്തമാക്കി. തന്റെ യു ട്യൂബ് ചാനലിലെ പരിപാടിയിലാണ് മുൻ പാക്കിസ്ഥാൻ താരത്തിന്റെ പ്രതികരണം.

ട്വന്റി 20 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെ കുറിച്ച് വിലയിരുത്തവെയാണ് ഇൻസമാം ഉൾ ഹഖ് ഇന്ത്യയുടെ സാധ്യതകൾ വ്യക്തമാക്കിയത്. ഇന്ത്യ ലോകകപ്പ് സ്വന്തമാക്കാനാണ് സാധ്യതയെന്നാണ് ഇൻസി പറയുന്നത്. അതിനദ്ദേഹം നിരത്തുന്ന കാരണങ്ങളുമുണ്ട്. ''ഏതൊരു ടൂർണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയർത്തുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഏറ്റവും കൂടുതൽ സാധ്യത ആർക്കാണെന്ന് പറയാൻ കഴിയും. എന്റെ അഭിപ്രായത്തിൽ ഇത്തവണ ഇന്ത്യ കപ്പുയർത്താനാണ് സാധ്യത. കാരണം അവർക്ക് പരിചയസമ്പന്നരായ ട്വന്റി 20 താരങ്ങളുണ്ട്. അതൊടൊപ്പം യുഎഇയിലെ സാഹചര്യവും അവർക്ക് അനുകൂലമാണ്.

ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരം മാത്രമെടുക്കൂ. എത്ര അനായാസമായിട്ടാണ് അവർ ജയിച്ചത്. ഇത്തരം പിച്ചുകളിൽ ഇന്ത്യ അപകടകാരികളാണ്. ഓസീസിനെതിരെ ഇന്ത്യ 155 റൺസ് പിന്തുടർന്ന് ജയിച്ചു. ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയില്ലെന്ന് പോലും ഓർക്കണം. അതിൽ നിന്ന് മനസിലാക്കാം എത്രത്തോളം ആഴമുണ്ട് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെന്ന്.'' ഇൻസി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

24ന് നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തെ കുറിച്ചും ഇൻസി വാചാലനായി. ''ഫൈനലിന് മുമ്പുള്ള ഫൈനലാണിത്. ക്രിക്കറ്റ് ആരാധകർ ഇത്രത്തോളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മത്സരമില്ല. 2017ലെ ഐസിസി ചാംപ്യൻസ് ട്രോഫിയുടെ തുടക്കത്തിലും അവസാനത്തിലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നു. രണ്ട് മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിന്റെ പ്രതീതിയായിരുന്നു. ഇത്തവണയ ഇരുവരും നേർക്കുനേർ വരുമ്പോൾ ജയിക്കുന്ന ടീമിന് 50 ശതമാനം സമ്മർദ്ദം കുറയും. ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.'' ഇൻസി കൂട്ടിച്ചേർത്തു.

ലോകകപ്പ് മത്സരങ്ങിൽ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നു. എന്നാൽ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ടി20 ലോകകപ്പിൽ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി.

ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശക്തരായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. 24ന് പാക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.