ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത 27 പേരിൽ മലയാളികളും. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ എന്നിവരും ബംഗളൂരുവിൽ താമസമാക്കിയ മലയാളിയായ സജീവും ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 78 ലക്ഷം രൂപയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ഈ വർഷത്തെ ഐപിഎൽ ഫൈനലിൽ, ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന മത്സരവുമായി ബന്ധപ്പെട്ടാണ് വാതു വെപ്പു നടന്നത്. ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിരവധി മലയാളികൾക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നാണ് വിവരം. വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മലയാളികളെ കൂടാതെ ചെന്നൈ, ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഓൺലൈൻ വാതുവെപ്പിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവർ നടത്തിയത്. രണ്ടാഴ്ച മുൻപ് ഇതേ സാഹചര്യത്തിൽ ഡൽഹിയിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഈ രണ്ടു കേസുകൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.