മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 170 റൺസ് വിജയലക്ഷ്യം. പൂണെയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അർധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 46 റൺസെടുത്ത അമ്പാട്ടി റായുഡു മികച്ച പിന്തുണ നൽകി. അൽസാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹർദ്ദിക് പാണ്ഡ്യക്ക് പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്. മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ റോബിൻ ഉത്തപ്പ (3), മൊയീൻ അലി (1) എന്നിവരെ ചെന്നൈയ്ക്ക് നഷ്ടമായി.

എന്നാൽ ഒരറ്റത്ത് ഗെയ്കവാദ് പിടിച്ചുനിന്നതോടെ റൺസൊഴുകി. റായുഡു പിന്തുണയും നൽകി. ഇരുവരും 92 റൺസാണ് കൂട്ടിചേർത്തത്. റായുഡുവിനെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് അൽസാരി ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടെ റിതുരാജ് യഷ് ദയാലിന് ക്യാച്ച് നൽകി. അഞ്ച് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിങ്സ്.

അവസാനങ്ങളിൽ ശിവം ദുബെ (17 പന്തിൽ 19), രവീന്ദ്ര ജഡേജ (12 പന്തിൽ 22) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. മുഹമ്മദ് ഷമി, യഷ് ദയാൽ ഒരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, നേടിയ ഗുജറാത്ത് ക്യാപ്റ്റൻ റാഷിദ് ഖാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാൽ റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. മാത്യു വെയ്ഡിന് പകരം വൃദ്ധിമാൻ സാഹ ടീമിലെത്തി. ഹാർദിക്കിന് പകരം അൽസാരി ജോസഫും ടീമിലിടം പിടിച്ചു. ചെന്നൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഗുജറാത്ത്. അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. അഞ്ച് മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്.