നവി മുംബൈ: നായകനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയ ഫാഫ് ഡു പ്ലെസിയുടെ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 88 റൺസാണ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം അടിച്ചെടുത്തത്. മുൻ നായകൻ വിരാട് കോലിക്ക് പുറമെ തട്ടകം മാറിയപ്പോൾ ഫോമിലേക്കെത്തിയ ദിനേഷ് കാർത്തിക്കിന്റെ തകർപ്പൻ ഫിനിഷിങ് കൂടിയായതോടെ ബാംഗ്ലൂർ ഇന്നിങ്‌സ് പൂർണം.

കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് നിലവിൽ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 57 റൺസ് എന്ന നിലയിലാണ്. ശിഖർ ധവാനും നായകൻ മായങ്ക് അഗർവാളുമാണ് ക്രീസിൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആർസിബി നിശ്ചിത ഓവറിൽ 205 റൺസ് നേടി. നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വിരാട് കോലിയും (29 പന്തിൽ 41), ദിനേശ് കാർത്തികും (14 പന്തിൽ 32) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. രാഹുൽ ചാഹർ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഫാഫിനൊപ്പം ഓപ്പണറായെത്തിയ അനുജ് റാവത്ത് (20 പന്തിൽ 21) ആർസിബിക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ ഏഴ് ഓവറിൽ 50 റൺസ് കൂട്ടിചേർത്തു. എന്നാൽ ഏഴാം ഓവറിന്റെ അവസാന പന്തിൽ അനുജിനെ രാഹുൽ ചാഹർ ബൗൾഡാക്കി. എട്ടാം ഓവറിൽ ഒത്തുചേർന്ന് കോലി- ഫാഫ് സഖ്യം മനോഹരമായി ആർസിബിയെ മനോഹരമായി മുന്നോട്ട് നയിച്ചു. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഫാഫ് പതിയെ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവരും 118 റൺസ് കൂട്ടിചേർത്തു.

57 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിങ്സ്. എന്നാൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ ലോംഗ് ഓഫിൽ ഷാറുഖ് ഖാന് ക്യാച്ച് നൽകി ഫാഫ് മടങ്ങി. അതേസമയം വ്യക്തിഗത സ്‌കോർ ഏഴിൽ നിൽക്കെ ഫാഫിനെ ഷാറുഖ് ഖാൻ വിട്ടുകളയുകയും ചെയ്തു. ഒഡെയ്ൻ സ്മിത്തിന്റെ ഓവറിലായിരുന്നു സുവർണാവസരം. ഇതിനിടെ മുൻ ക്യാപ്റ്റൻ കോലി ഒരറ്റത്ത് തകർപ്പൻ ഷോട്ടുകളുമായി കളം പിടിച്ചിരുന്നു.

കൂട്ടിന് ദിനേശ് കാർത്തികെത്തിയതോടെ ആർസിബിയുടെ സ്‌കോർ 200 കടന്നു. വെറും 17 പന്തിൽ ഇരുവരും 37 റൺസാണ് കൂട്ടിച്ചേർത്തത്. 14 പന്തിൽ മൂന്ന് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു കാർത്തികിന്റെ ഇന്നിങ്സ്. കോലി 29 പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടി.

ഫാഫിനെ കൂടാതെ പഞ്ചാബിനെ നയിക്കുന്നതും പുതിയ ക്യാപ്റ്റനാണ്. മായങ്ക് അഗർവാളാണ് പഞ്ചാബിന്റെ നായകൻ. ഡു പ്ലെസിക്ക് പുറമെ ഷെഫാനെ റുഥർഫോർഡ്, ഡേവിഡ് വില്ലി, വാനിഡു ഹസരങ്ക എന്നിവരാണ് ആർസിബിയുടെ ഓവർസീസ് താരങ്ങൾ. ലിയാം ലിവിങ്സ്റ്റൺ, ഭാനുക രാജപക്സെ, ഒഡെയ്ൻ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങൾ.