മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടക്കത്തിലെ ബാറ്റിങ് തിരിച്ചടിയിൽ നിന്നും തിരിച്ചടിച്ച രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ ഉയർത്തിയത് 178 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് രാജസ്ഥാൻ നേടിയത്. 46 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റും കേയ്ൻ റിച്ചാഡ്‌സൺ, കൈൽ ജാമിസൺ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ 14-ൽ നിൽക്കേ ജോസ് ബട്ട്ലറെ (8) അവർക്ക് നഷ്ടമായി. പിന്നാലെ മനൻ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോൾ 4.3 ഓവറിൽ മൂന്നിന് 18 റൺസെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാൻ.

പിന്നാലെ മികച്ച ഷോട്ടുകളിലൂടെ നായകൻ സഞ്ജു സാംസൺ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ അധികം വൈകാതെ സഞ്ജുവും മടങ്ങി. 28 പന്തുകൾ നേരിട്ട് ഒരു സിക്‌സും രണ്ടു ഫോറുമുൾപ്പെടെ 21 റൺസെടുത്ത സഞ്ജുവിനെ വാഷിങ്ടൺ സുന്ദറിന്റെ ബോളിങ്ങിൽ ഗ്ലെൻ മാക്‌സ്‌വെൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ശിവം ദുബെ റിയാൻ പരാഗ് കൂട്ടുകെട്ട് വിക്കറ്റു നഷ്ടപ്പെടുത്താതെ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. വിലപ്പെട്ട 66 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തിൽ നാലു ഫോറുൾപ്പെടെ 25 റൺസെടുത്ത റിയാൻ പരാഗിനെ ഹർഷൽ പട്ടേലിന്റെ ബോളിങ്ങിൽ യുസ്വേന്ദ്ര ചെഹൽ ക്യാച്ചെടുക്കുകയായിരുന്നു. 32 പന്തിൽ രണ്ടു സിക്‌സും അഞ്ച് ഫോറുമുൾപ്പെടെ 46 റൺസെടുത്ത ശിവം ദുബെയെ കേയ്ൻ റിച്ചാഡ്‌സന്റെ ബോളിങ്ങിൽ ഗ്ലെൻ മാക്‌സ്‌വെൽ ക്യാച്ചെടുത്തു പുറത്താക്കി. തുടർന്ന് രാഹുൽ തേവാത്തിയ ക്രിസ് മോറിസ് കൂട്ടുകെട്ട് മികച്ച ഷോട്ടുകളിലൂടെ സ്‌കോർ അതിവേഗം ഉയർത്തി.

അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിൽ രാജസ്ഥാനു തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. 23 പന്തിൽ രണ്ടു സിക്‌സും നാലു ഫോറുമുൾപ്പെടെ 40 റൺസെടുത്ത രാഹുൽ തേവാത്തിയയെ ഷാഹ്ബാദ് അഹമ്മദ് പുറത്താക്കി. ക്രിസ് മോറിസ് (10 റൺസ്), ചേതൻ സാകരിയ (പൂജ്യം) എന്നിവർ വേഗം മടങ്ങി. ശ്രേയസ് ഗോപാലും (7 റൺസ്) മുസ്താഫിസുർ റഹ്‌മാനും (പൂജ്യം) പുറത്താകാതെ നിന്നു.

ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിൽ ബാംഗ്ലൂർ ബഹുദൂരം മുന്നിലാണ്. കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നും ജയിച്ച ബാംഗ്ലൂർ ആറു പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ ഇതുവരെ കളിച്ച എല്ലാ മത്സരവും ജയിച്ച ഏക ടീമും ബാംഗ്ലൂരാണ്.