ഷാർജ: ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൽ ഡ്ൽഹിയെ ചെറിയ സ്‌കോറിലൊതുക്കി കൊൽക്കത്ത.ഡൽഹി ക്യാപിറ്റൽസിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ, സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ സൗത്തി ഒരു വിക്കറ്റ് നേടി.

ഡൽഹിക്ക് വേണ്ടി 39 റൺസ് വീതമെടുത്ത സ്റ്റീവൻ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഡൽഹി ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് കൊൽക്കത്ത ബൗളർമാർ ഡൽഹി ബാറ്റിങ് നിരയെ തകർത്തു. മലയാളി താരം സന്ദീപ് വാര്യർ കൊൽക്കത്ത ടീമിലിടം നേടിയെങ്കിലും വിക്കറ്റൊന്നും നേടാനയില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി പരിക്കേറ്റ പുറത്തായ പൃഥ്വി ഷായ്ക്ക് പകരം ടീമിലിടം നേടിയ സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിലെ അവസാന പന്തിൽ ധവാനെ പുറത്താക്കി ലോക്കി ഫെർഗൂസൻ ഡൽഹിക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചു. 20 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 24 റൺസെടുത്ത ധവാൻ വെങ്കടേഷ് അയ്യർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന ശ്രേയസ് അയ്യർക്കും പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നന്നായി കളിച്ച ശ്രേയസിനെ സുനിൽ നരെയ്ൻ ക്ലീൻ ബൗൾഡാക്കി. വെറും ഒരു റൺ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഡൽഹി 40 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

പിന്നാലെ വന്ന നായകൻ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോർ 50 കടത്തി. പന്തിനെ കാഴ്ചക്കാരനാക്കി സ്മിത്ത് നന്നായി കളിച്ചതോടെ ഡൽഹി തകർച്ചയിൽ നിന്ന് കരകയറി. എന്നാൽ സ്‌കോർ 77-ൽ നിൽക്കേ സ്മിത്തിന്റെ വിക്കറ്റ് വീഴ്‌ത്തി ഫെർഗൂസൻ വീണ്ടും ഡൽഹിക്ക് തിരിച്ചടി സമ്മാനിച്ചു. 34 പന്തുകളിൽ നിന്ന് 39 റൺസെടുത്ത താരത്തെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കി.

സ്മിത്തിന് പകരം വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മെയർ ക്രീസിലെത്തിയെങ്കിലും വെറും നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഹെറ്റ്മയറെ പുറത്താക്കി വെങ്കടേഷ് അയ്യർ കന്നി ഐ.പി.എൽ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ വന്ന ലളിത് യാദവിനെ അക്കൗണ്ട് തുറക്കും മുൻപ് മടക്കി സുനിൽ നരെയ്ൻ ഡൽഹിയെ തകർച്ചയിലേക്ക് തള്ളിയിടുകയായിരുന്നു.തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റിട്ട് കൊൽക്കത്ത ഡൽഹിയെ പ്രതിരോധത്തിലാഴ്‌ത്തി