ഇരിട്ടി: പെരിങ്കേരിയിൽ പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ ചവുട്ടിയും കുത്തിയും കൊന്ന കാട്ടാനയെ കർണാടക വനത്തിലേക്ക് തുരത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കുടിയാണ് അക്രമാസക്തതായ കാട്ടാനയെ വനത്തിലേക്ക് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കൂട്ടുപുഴ വഴി വനത്തിലേക്ക് ഓടിച്ചു വിട്ടത്.

ഇതിനിടെ ഉളിക്കൽ, പായം പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രത്തിൽ ആദ്യമായി കാട്ടാന ഇറങ്ങിയ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ. ഞായറാഴ്‌ച്ച രാവിലെ ഏഴു മണിയോടെ പള്ളിയിലേക്ക് ബൈക്കിൽ പോകും വഴിയാണ് പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ഭാര്യ ജിനി എന്നിവർ ആനയുടെ മുൻപിൽപ്പെട്ടു പോയത് ബൈക്കിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും കൊമ്പു കൊണ്ട് കുത്തുകയും തുമ്പികൈ കൊണ്ട് അടിക്കുകയും കാൽ കൊണ്ട് ചവിട്ടുകയുമായിരുന്നു.

സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജസ്റ്റിന്റെ വീടിന്റെ നൂറ് മീറ്റർ അകലെ ഇടവഴിയിലായിരുന്നു സംഭവം. ആദ്യമായിട്ടാണ് ഈ മേഖലയിൽ കാട്ടാനയിറയിറങ്ങുന്നതെന്നും തങ്ങൾ ഏറെ പരിഭ്രാന്തിയിലാണെന്നും നാട്ടുകാർ പറഞ്ഞു.

ഞായറാഴ്‌ച്ച പുലർച്ചെ ആനയുടെ മുമ്പിൽ അകപ്പെട്ട നിരവധി പേരാണ് മേഖലയിൽ തലനാരിഴക്ക് രക്ഷപ്പെട്ടത്. എരുത് കടവ്, മട്ടിണി, പെരിങ്കരി, പേരട്ട, കൂട്ടുപുഴ മേഖലയിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചു. പ്രഭാത സവാരിക്ക് ഇറങ്ങിയവരും, മിൽമയിൽ പാൽ നൽകാൻ പോയ കർഷകരും ഉൾപ്പെടെ നിരവധി പേർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

പ്രദേശത്തെ ടോറസ് ലോറി, ജെ സി ബി , ഓട്ടോ റിക്ഷ, സ്‌കൂട്ടി , ഇലക്ട്രിക്ക് പോസ്റ്റ് എന്നിവ ആന നശിപ്പിച്ചു. ആക്രമണത്തിൽ ആനയുടെ ഒരു ഭാഗത്തെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്‌ച്ച രാവിലെ 8.30 ഓടെ കൂട്ടുപുഴ പാലത്തിന് സമീപം വഴി ആനയെ കർണ്ണാടക വനത്തിലേക്ക് തുരത്തി വിടുകയായിരുന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ വനപാലകരും സ്ഥലത്തെത്തിയിരുന്നു. ഇവർ നാട്ടുകാരുടെ സഹായത്തോടെയാണ് ആനയെ വനത്തിലേക്ക് കടത്തിവിട്ടത്.

കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന കണ്ണുരിലെ മലയോര മേഖലയിൽ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. പേരട്ട, തൊട്ടിൽ പാലം മേഖലയിൽ നിരന്തരമായി ആനശല്യം ഉണ്ടാകുബോഴും പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. അഡ്വ. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ജനവാസ മേഖലയിലെ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർണ്ണാടക വനാതിർത്തിയിൽ അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ യും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യനും ആവശ്യപ്പെട്ടു.

മരണപ്പെട്ട കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും, അദ്ദേഹത്തിന്റെ ഭാര്യ ജിനിയുടെ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ ചികിത്സ സംവിധാനങ്ങളും ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായും ഇരുവരും പറഞ്ഞു. കാട്ടാനയുടെ ആക്രമണമുണ്ടായ മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ , ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.