ഇരിട്ടി: കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ തകർന്ന മതിൽ പുനർ നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. വെസ്റ്റ് ബംഗാൾ ജൽപായ് ഗിരിയിലെ മുക്ലിഷ് (26), ജഹാംഗീർ (22) എന്നിവരാണ് ജോലിക്കിടെ മണ്ണിനടിയിൽപ്പെട്ടത്.

തിങ്കളാഴ്‌ച്ച രാവിലെ ഒൻപതരയോടെ ഇരിട്ടി തന്തോട് ചാവറയിൽ നിഖിൽ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷൻ അസി. ഓഫിസർ ടി.മോഹനൻ, ഫയർ ആൻഡ് റെസ്‌ക്യൂ സീനിയർ ഓഫിസർ ഫിലിപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെടുത്തു.

പരിക്കേറ്റ അതിഥി തൊഴിലാളികളായ ജഹാംഗീറിനെയും മുക്ലിഷിനെയും ഇരിട്ടി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എസ്‌ഐ എം.അബ്ബാസ് അലിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.