കോഴിക്കോട്: മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കാലത്തൊക്കെ വളരെ പ്രചാരം കിട്ടിയ ഒരു സമാന്തര ചികിത്സാധാരയായിരുന്നു മൂത്ര ചികിത്സ. എല്ലാ ദിവസവും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയ മൊറാർജി ദേശായി തന്നെയായിരുന്നു യൂറിൻ തെറാപ്പിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറും. എന്നാൽ ഇത് യാതൊരു പ്രയോജനങ്ങളുമില്ലാത്ത, ദോഷങ്ങൾ ഏറെയുള്ള ഒരു കപട വൈദ്യം മാത്രമാണെന്ന്, പഠനങ്ങൾ പുറത്തുവന്നതോടെ, മൂത്ര ചികിത്സയുടെ പ്രചാരം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, കേരളത്തിൽ നിന്ന് നിർമ്മാർജനം ചെയ്തു എന്ന് കരുതുന്ന ഈ അന്ധവിശ്വാസം, അതിശക്തമായി തിരിച്ചുവരികയാണ്.

ചലച്ചിത്ര നടൻ കൊല്ലം തുളസിയാണ് ഇപ്പോൾ കേരളത്തിൽ മൂത്ര ചികിത്സയുടെ വലിയ പ്രചാരകൻ ആയി അറിയപ്പെടുന്നത്. ആധുനിക ശാസ്ത്രം തീർത്തും അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ മൂത്ര ചികിത്സയെ വലിയ സംഭവമാക്കിയാണ് തുളസി പല വേദികളിലും അവതരിപ്പിക്കുന്നത്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ദിനേനയുള്ള മൂത്രം കുടിയാണെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. എന്നാൽ ശരീരം എല്ലാ പോഷകാംശങ്ങളും വലിച്ചെടുത്ത് പുറത്തേക്ക് തള്ളുന്ന വേസ്റ്റായ മൂത്രത്തിൽ ഇത്രയേറെ ഔഷധങ്ങൾ ഉണ്ടെങ്കിൽ അതേ പോലെ രൂപം കൊള്ളുന്ന മലത്തിലും ഔഷധ ഗുണം ഉണ്ടാവില്ലേ എന്നാണ് ശാസ്ത്ര പ്രചാരകർ ചോദിച്ചത്. ഈ ലോജിക്കുവെച്ച് തുളസി മലം തിന്നുമോ, അല്ലെങ്കിൽ ശരീരത്തിൽ പുരട്ടുമോ, എന്നാണ് ഇവർ ചോദിക്കുന്നത്. വ്യക്തിഗത അനുഭവങ്ങൾ അല്ലാതെ യൂറിൻ തെറാപ്പിയെ അനുകൂലിക്കുന്ന എന്ത് ശാസ്ത്രീയ പഠനമാണ് നിങ്ങളുടെ കൈയിലുള്ളത് എന്ന ചോദ്യത്തിനും തുളസിക്ക് ഉത്തരമില്ല.

എന്നാൽ ഇപ്പോഴിതാ ഈ മൂത്രം കുടി പരിപാടിയിലേക്ക് കൊല്ലം തുളസി മോഹൻലാലിനെയും വലിച്ചിട്ടിരിക്കയാണ്. മോഹൻലാൽ മൂത്രം കുടിക്കുന്ന ആളാണെന്ന് രീതിയിലാണ് തുളസിയുടെ നേതൃത്വത്തിൽ നടന്ന ഒരു യൂട്യൂബ് ചാനൽ ചർച്ചയിൽ പറയുന്നത്.

'ലാൽ മൂത്ര ചികിത്സ ശുപാർശ ചെയ്യുന്നു'

ഗ്ലോബൽ ന്യൂസ് ടീവി എന്ന യൂ ട്യൂബ് ചാനലിൽ നടൻ കൊല്ലം തുളസിയും ഒരു മൂത്രചികിത്സാ വിദഗധൻ, അഡ്വ ടി നാരായണൻ വട്ടോളി തമ്മിലുള്ള അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്. അതിൽ മൂത്രചികിത്സാ വിദഗ്ധൻ ഇങ്ങനെ പറയുന്നു. -'സിനിമാ നടൻ മോഹൻലാൽ പറഞ്ഞിട്ട്, മുഖത്തുമുഴുവൻ മുഖക്കുരു ഉണ്ടായിരുന്ന ഒരു നടി മൂത്രചിത്സക്ക് പോയിട്ടുണ്ട്. മൂത്രം ഒന്നാകെ മുഖത്ത് പുരട്ടാമെന്നാണ് ആവശ്യപ്പെട്ടത്. ഞാൻ സ്വയം മൂത്രം കുടിക്കുന്നുണ്ട് ലാൽ പറഞ്ഞിരുന്നത്രേ. അതിന് ഒരു പുസ്തകം ഉണ്ട്, മാതൃഭൂമി ഇറക്കിയത് എന്നൊക്കെ ലാൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ആ പെൺകുട്ടി അത് ചെയ്യാൻ തയ്യാറായി. അങ്ങനെ കുറച്ചുകാലം കൊണ്ട് അവരുടെ മുഖത്തുള്ള മുഖക്കുരു പരിപൂർണ്ണമായി മാറുകയും, വളരെ നല്ല സോഫ്റ്റ് ആൻഡ് ഷൈനിങ്ങുമായി മാറി. ഈ ആ കുട്ടിയുടെ അമ്മ എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. മാത്രമല്ല മോഹൻലാലിന്റെ ഡാൻസ് മാസ്റ്റർ ആയ ഒരു തമ്പി എന്ന് പറയുന്നയാൾ ( ഡാൻസർ തമ്പിയെന്ന് കൊല്ലം തുളസി) താൻ പറഞ്ഞിട്ടാണ് മോഹൻലാൽ മൂത്രം കുടിക്കാൻ തുടങ്ങിയതെന്ന് ഒരു വീഡിയോയിൽ പറയുന്നുണ്ട്.

മാത്രമല്ല മാതാ അമൃതാന്ദമയിയുടെ ആശ്രമത്തിലുള്ള ചില അന്തേവാസികൾ എന്നെ വിളിക്കാറുണ്ട്. അവർ എന്നോട് പറഞ്ഞത് മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ, ഞങ്ങൾക്കൊക്കെ യൂറിൻ തെറാപ്പിയെക്കുറിച്ച് പുസ്തകം തന്നിട്ടുണ്ടെന്നാണ്. അങ്ങനെയാണ് ഞങ്ങൾ ഇതേപ്പറ്റി മനസ്സിലാക്കിയത് എന്നാണ് അവർ പറയുന്നത്. മോഹൻലാലിന്റെ കുടെ പഠിച്ച സഹപാഠി, ഞാനാണ് മോഹൻലാലിന് ഈ പുസ്തകം കൊണ്ടുകൊടുത്ത് എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളാണ്. മോഹൻലാൽ നേരിട്ട് പറയേണ്ടത്, അത്് അദ്ദേഹം പറയേണ്ടതാണ്. പക്ഷേ ഇതൊന്നും അദ്ദേഹം ഇതുവരെ നിഷേധിച്ചിട്ടില്ല. ''- ഇങ്ങനെയാണ് അഡ്വ ടി നാരായണൻ വട്ടോളി പറയുന്നത്.

തുടർന്ന് നടൻ കൊല്ലം തുളസി ഇങ്ങനെ പറയുന്നു. ' മോഹൻലാൽ ഈ ചർച്ച എവിടെയങ്കിലും വെച്ച് കേൾക്കുകയാണെങ്കിലോ, മറ്റാരെങ്കിലും പറഞ്ഞ് അറിയുകയോ ആണെങ്കിൽ, ഇതിനെക്കുറിച്ച് ഒരു അനുകൂല റിപ്പോർട്ട് തന്നാൽ പ്രേക്ഷകർക്ക് വലിയ ഉപകാരം ആയിരിക്കും''. അതായത് ലാൽ മൂത്രം കുടിക്കാറുണ്ടെന്ന് സമ്മതിക്കണം എന്ന രീതിയിലാണ്, കൊല്ലം തുളസി പറയുന്നത്.

യൂറിൻ തെറാപ്പി തീർത്തും അശാസ്ത്രീയം

 യൂറിൻ തെറാപ്പി തീർത്തും അശാസ്ത്രീയമാണെന്നാണ് ശാസ്ത്ര പ്രചാരകർ ചൂണ്ടിക്കാട്ടുന്നുത്. എഴുത്തുകാരനും ഗവേഷകനുമായ ഡോ മനോജ് കോമത്ത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'മൂത്രപാനം യാതൊരു ഗുണവും ചെയ്യാത്ത പ്രവർത്തിയാണ്. അതിന് രോഗങ്ങളെ ചെറുക്കാനോ, ശരീരം മെച്ചപ്പെടുത്താനോ, കാൻസർ മാറ്റാനോ സാധ്യമല്ല. നാളിതുവരെ ഒരു തെളിവും ഇതിനനുകൂലമായി ഇതിന്റെ പ്രായോജകർ മുന്നോട്ടുവെയ്ച്ചിട്ടില്ല. രണ്ട്, ഇത് നിയമാനുസൃതമല്ല. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ചികിത്സാരീതിയല്ലാത്തതിനാൽ മൂത്രചികിത്സ പ്രാക്റ്റീസ് ചെയ്യുന്നത്, അതായത് മറ്റൊരാളിന്റെ രോഗാവസ്ഥയ്ക്ക് മരുന്നായി നൽകിയാൽ നിയമത്തിനും കോടതിവിധികൾക്കും എതിരാകും. 'യൂറിൻ തെറാപ്പി' എന്ന പുസ്തകത്തിന് ആധാരമായ 'വാട്ടർ ഓഫ് ലൈഫ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ രചയിതാവ് ആരെന്നോ അതിൽ പറഞ്ഞിരിക്കുന്ന മൂത്രചികിത്സാഫലങ്ങളുടെ ആധികാരികത എന്തെന്നോ ആർക്കും ഒരുറപ്പുമില്ല.

അത് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ജെ ഡബ്ല്യൂ ആംസ്ട്രോങ് എന്നൊരാൾ 1944 ൽ എഴുതിയതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരമാലിന്യങ്ങൾ പുറന്തള്ളാൻ ഉദ്ദേശിച്ചിട്ടുള്ള മൂത്രത്തെ സകലരോഗസംഹാരിയായ ഔഷധമായി വേഷം കെട്ടിക്കുന്നതിലെ പരിഹാസ്യത ഇരിക്കെ തന്നെ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകർ 'യൂറിൻ തെറാപ്പി' പുസ്തകം അച്ചടിച്ചു വിവിധ എഡിഷനുകളായി വിറ്റഴിച്ചു എന്നത് കൗതുകകരമാണ്. ഈ പുസ്തകത്തിൽ മൂത്രപാനവും ലേപനവും വഴി വരട്ടുചൊറിയും വയറുകടിയും മുതൽ വന്ധ്യതയും കാൻസറും വരെ ചികിൽസിച്ചു മാറ്റാനാകും എന്നവകാശപ്പെടുന്നുണ്ട്. ഗുരുതര രോഗങ്ങൾക്ക് ശാസ്ത്രീയാടിസ്ഥാനം ഇല്ലാതെ ചികിത്സാ ഉപദേശം നൽകുന്നത് വൈദ്യശാസ്ത്രത്തിലെ നൈതികതക്കും അതുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള നിയമങ്ങൾക്കും എതിരാണ്.

മനുഷ്യമൂത്രത്തിനു രോഗം മാറ്റാൻ കഴിവുണ്ടെന്ന വാദത്തിന് ഉപോൽബലകമായി അവർ നിരത്തുന്ന 'ശാസ്ത്രീയ തെളിവുകൾ' ശാസ്ത്രജ്ഞർ വിശകലനവിധേയമാക്കുകയും അതിലെ പൊള്ളത്തരങ്ങൾ വെളിവാക്കുകയും ചെയ്തതാണ്. അതിന്റെ സമാഹൃത രൂപം കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് 'യൂറിൻ തെറാപ്പി ചരിത്രവും ശാസ്ത്രവും' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.''- ഡോ.മനോജ് കോമത്ത് ചൂണ്ടിക്കാട്ടി. കപട വൈദ്യങ്ങൾക്കെതിരെ പോരാടുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഘടനായ ക്യാപ്സ്യൂൾ കേരള അടക്കമുള്ളവർ മൂത്ര ചികിത്സയിലെ ആശസ്ത്രീയതക്കെതിരെ മുമ്പും രംഗത്ത് എത്തിയിട്ടുണ്ട്. അപ്പോഴാണ് മോഹൻലാലിന്റെ പേരിൽ ഈ കപട ചികിത്സയെ പ്രമോട്ട് ചെയ്യാനുള്ള നീക്കം നടക്കുന്നത്.