ന്യൂഡൽഹി: കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജൻസി ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദ്ദേശം കൈമാറിയത്.

സ്വർണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജൻസിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്.