മഡ്ഗാവ്: ഐഎസ്എല്ലിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഹാട്രിക്ക് മികവിൽ ഒഡീഷ എഫ് സിയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ എഫ് സി. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം. 4, 21, 35 മിനിറ്റുകളിലായിരുന്നു സ്റ്റുവർട്ടിന്റെ ഗോളുകൾ. മൂന്നാം മിനിറ്റിൽ സ്റ്റുവർട്ട് എടുത്ത കോർണറിൽ നിന്ന് പീറ്റർ ഹാർട്ലിയും സ്‌കോർ ചെയ്തു. ജയത്തോടെ ജംഷഡ്പൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവർട്ട് ഹാട്രിക്ക് തികച്ചപ്പോൾ പീറ്റർ ഹാർട്ലിയാണ് നാലാം ഗോൾ നേടിയത്. ആദ്യ പകുതിയിലായിരുന്നു നാലു ഗോളുകളുകളും. ജയത്തോടെ ആറ് കളികളിൽ 11 പോയന്റായ ജംഷഡ്പൂർ ഹൈദരാബാദ് എഫ് സിയെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഐഎസ്എൽ എട്ടാം സീസണിലെ ആദ്യ ഹാട്രിക്കാണ് സ്റ്റുവർട്ട് ഇന്ന് സ്വന്തമാക്കിയത്.

ആദ്യ പകുതിയിലുടനീളം ഒഡീഷയുടെ പ്രതിരോധം ആടിയുലയുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം വേദിയായത്. എന്നാൽ രണ്ടാം പകുതിയിൽ ഒരു ഗോൾ പോലും വഴങ്ങാതിരിക്കാനും ഒഡീഷയ്ക്കായി.

കളി തുടങ്ങി മൂന്നാം മിറ്റിൽ തന്നെ ജംഷഡ്പൂർ ലീഡെടുത്തു. ഗ്രെഗ് സ്റ്റുവർട്ട് എടുത്ത കോർണറിൽ നിനന് പീറ്റർ ഹാർട്ലിയാണ് ജംഷഡ്പൂരിന്റെ ഗോൾ വേട്ട തുടങ്ങിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയതിന്റെ തൊട്ടടുത്ത നിമിഷം ഗ്രെഗ് സ്റ്റുവർട്ട് നേരിട്ട് ഒഡീഷ വലയിൽ പന്തെത്തിച്ച് ജംഷഡ്പൂരിന് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ച.

ആദ്യ മിനിറ്റുകളിൽ തന്നെ രണ്ടു ഗോളിന് പിന്നിലായിപ്പോയതിന്റെ ഷോക്കിൽ നിന്ന് മുക്തരാവാതിരുന്ന ഒഡീഷക്ക് കാര്യമായ ആക്രമണങ്ങളൊന്നും നടത്താനായില്ല. ഓരോതവണ ഒഡീഷ ബോക്‌സിൽ പന്തെത്തുമ്പോഴും ജംഷഡ്പൂർ ഗോളടിക്കുമെന്ന് തോന്നിപ്പിച്ചു. ഒടുവിൽ സ്റ്റുവർട്ട് തന്റെ രണ്ടാം ഗോൾ 21-ാം മിനിറ്റിൽ കണ്ടെത്തി.

അധികം വൈകാതെ 35-ാം മിനിറ്റിൽ തന്റെ മൂന്നാം ഗോളും കുറിച്ച് ആദ്യ പകുതിയിൽ തന്നെ സ്റ്റുവർട്ട് ചന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ജംഷഡ്പൂരിനോട് പിടിച്ചു നിന്നെങ്കിലും ആസൂത്രിത മുന്നേറ്റങ്ങളൊന്നും ഒഡീഷ ഭാഗത്തു നിന്നുണ്ടായില്ല.

ആദ്യ പകുതിയിലെ നാലു ഗോൾ ലീഡുയർത്താൻ രണ്ടാം പകുതിയിലും ജംഷഡ്പൂരിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ ഒഡീഷ ഒത്തൊരുമിച്ച് പ്രതിരോധിച്ചതോടെ കൂടുതൽ ഗോൾ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാനായി.