ഇടുക്കി: ഇസ്രയേലിൽ ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലായളി കെയർ ടേക്കർ സൗമ്യയുടെ വസതിയിൽ എത്തി ഇസ്രയേൽ പ്രതിനിധികൾ. സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണെന്നും കോൺസൽ ജനറൽ പ്രതികരിച്ചു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദർശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.

സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്‌കാരം. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം നിരവധി പേർ എത്തിച്ചേരും.

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് പി സി ജോർജ്ജ് വിമർശിച്ചു. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമർശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേലിൽ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.