ഗസ്സ: താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിൽ ക്രൂരതയുടെ മുഖം പുറത്തുകാട്ടുമ്പോൾ പശ്ചിമേഷ്യയിൽ അശാന്തിയുടെ വിത്തുകൾ വിതയ്ക്കുകയാണ് ഹമാസ് ഭീകരർ. അതിർത്തിയിൽ ഇസ്രയേലിന്റെ സൈനികരെ ആക്രമിച്ച ഭീകരർക്കെതിരെ ഇസ്രയേൽ സൈന്യം തിരിച്ചടിച്ചതോടെ മേഖലയിൽ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷമായി. ഹമാസിന്റെ നാല് ആയുധപ്പുരകളുമ്മ് ആയുധ നിർമ്മാണ യൂണിറ്റുകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

അതിർത്തിയിലെ ലഹളയും അതോടൊപ്പം അതിർത്തി രക്ഷാസേനയ്ക്ക് നേരെ ഹമാസ് ഭീകരർ വെടിയുതിർത്തതുമാണ് വ്യോമാക്രമണത്തിനുള്ള കാരണമെന്ന് ഇസ്രയേലി പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ഗസ്സ് ഒരു ഭീകരരാഷ്ട്രമായി മാറ്റാനുള്ള ശ്രമത്തിലാണ് ഹമാസ് എന്നും ഇസ്രയേലി സൈന്യം ആരോപിച്ചു. ഇത്തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇസ്രയേലി സൈന്യം സകല ശക്തിയും എടുത്ത് പോരാടുമെന്നും പ്രതിരോധവകുപ്പ് അറിയിച്ചു.

ഒരു ഇസ്രയേലി വിമാനത്തിനു നേരെ ഹാമാസ് ഭീകരർ വെടി ഉതിർത്തതാണ് സംഘർഷത്തിനു കാരണമായതെന്ന് ഇസ്രയേലി ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ ഒരു 13 വയസ്സുകാരൻ ഉൾപ്പറ്റെ 41 സാധാരണ പൗരന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് കലാപകാരികൾ അതിർത്തിയിലെ വേലി ഭേദിച്ച് കടക്കുവാൻ ശ്രമിച്ചതായും അവരിൽ പലരുടെ കൈയിലും ആയുധങ്ങൾ ഉണ്ടായിരുന്നതായും ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. ഇതിനിടയിൽ ഒരു അക്രമി ഒരു സൈനികനെ വെടിവെയ്ക്കുകയും ചെയ്തു.

ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമായ അക് അക്സ മോസ്‌ക്ക് ഇസ്രയേൽ ആക്രമങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഹമാസും മറ്റു ചില ഫലസ്തീൻ അനുകൂല സംഘടനകളും കലാപത്തിന് ആളെക്കൂട്ടിയത്. എന്നാൽ, പ്രതിഷേധക്കാർക്കെതിരെ കർശന മുന്നറിയിപ്പുമായാണ് ഇസ്രയേൽ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേലിനെതിരെയുള്ള ഏതൊരു നീക്കവും അടിച്ചമർത്തുമെന്ന സംശയരഹിതമായ മുന്നറിയിപ്പാണ് ഇന്നലത്തെ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ നൽകിയിരിക്കുന്നത്.