തിരുവല്ല: ബംഗളൂരുവിൽ നിന്ന് ഈറോഡിലെ സുഹൃത്തിന്റെ വീട്ടിൽ വിനായക ചതുർഥി ആഘോഷിക്കാനുള്ള യാത്ര കിരൺ ബാബുവിവും യദുകൃഷ്ണനും അന്ത്യയാത്രയായി. സുഹൃത്തുക്കൾക്കൊപ്പം കാരണപാളയം അണക്കെട്ടിൽ കുളിക്കാനിറങ്ങവേ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു.

ബംഗളരൂവിലെ ഐടി പ്രൊഫഷണലുകളാണ് തിരുവല്ല കാവുംഭാഗം പുറയാറ്റ് വീട്ടിൽ സുരേഷ് ബാബു - അനിത കുമാരി ദമ്പതികളുടെ ഏക മകൻ കിരൺ ബാബു (23)വും, മലപ്പുറം പൊന്നാനി ഐരമംഗലം തട്ടകത്ത് വീട്ടിൽ പ്രകാശ് - പ്രിയ ദമ്പതികളുടെ മകൻ യദുകൃഷ്ണ( 22 )നും. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കാവേരി നദിയിലെ കാരണ പാളയം അണക്കെട്ടിലായിരുന്നു അപകടം.

കിരൺ ബാബു ഉൾപ്പെടുന്ന ഏഴംഗ സംഘം വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഈറോഡ് ചെന്നിമല സ്വദേശിയും സുഹൃത്തുമായ നരേന്ദ്രന്റെ വീട്ടിൽ എത്തിയതായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും രണ്ട് കാറുകളിലായാണ് സംഘം കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കിരണും യദുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കൾ ഒച്ച വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മീൻപിടുത്തക്കാർ ഓടിയെത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ പെരുംന്തുറ മെഡിക്കൽ കോളേജിലേക്ക് മാറ്റി.