ബാംഗ്ലൂർ: ആപ്പിളിന്റെ ഐഫോണുകൾ ബാംഗ്ലൂരിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബാംഗ്ലൂരിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസൽ കമ്പനിയിൽ നിന്നും ലഭിച്ചെന്ന് കർണാടക സർക്കാറും വ്യക്തമാക്കി. ആഗോള കമ്പനിയെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്.

ആപ്പിൾ ഫോൺ അസംബ്ലിങ് യൂണിറ്റാണ് ബാംഗ്ലൂരിൽ തുറക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഐ ഫോൺ യൂണിറ്റ് തുടങ്ങുന്നത് വലിയ നേട്ടമാകുമെന്നും ഖാർഖെ പറഞ്ഞു. ഇന്ത്യയിൽ നിർമ്മാണ അസംബ്ലിഗ് യൂണിറ്റ് തുടങ്ങി മറ്റ് രാജ്യങ്ങളിലേക്ക കയറ്റി അയക്കുമ്പോൾ അത് വലിയ നേട്ടമായി തന്നെ മാറും. ആപ്പിളിന്റെ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നിട്ടുണ്ട്.

അതേസമയം ഗുജറാത്തും മഹാരാഷ്ട്രയും തെലുങ്കാനയും ആപ്പിൾ കമ്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാൽ, ഇലക്ട്രോണിക് നഗരമായ ബാംഗ്ലൂർ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ തന്നെയാണ് ചർച്ചകൾ നടത്തുന്നത്.