റോം: കുട്ടികളായ ടിക് ടോക്ക് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനുള്ള നടപടികളുമായി ഇറ്റലി. ടിക് ടോക്ക് ഉപയോഗിച്ച പത്ത് വയസുകാരി മരിച്ച സംഭവത്തെ തുടർന്നാണ് ശക്തമായ നീക്കവുമായി ഇറ്റലി ഭരണകൂടം രംഗത്ത് വരുന്നത്.ചൈനീസ് സോഷ്യൽമീഡിയാ ആപ്ലിക്കേഷനായ ടിക്‌ടോക് ഉപയോഗിക്കുന്ന പ്രായം സ്ഥിരീകരിക്കാനാവാത്ത ഉപയോക്താക്കളെയെല്ലാം ബ്ലോക്ക് ചെയ്യാനാണ് ടിക് ടോക്കിനോട് ഇറ്റലി നിർദേശിച്ചിരിക്കുന്നത്. 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷനുകളെല്ലാം ബ്ലോക്ക് ചെയ്യാനും ഇറ്റലി നിർദേശിച്ചു.

സിസിലി എന്ന പെൺകുട്ടി ശ്വാസം മുട്ടി മരിച്ച സംഭവമാണ് അധികാരികളെ ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകുന്നതിന് പ്രേരിപ്പിച്ചത്. ബ്ലാക്ക് ഔട്ട് ചലഞ്ച് എന്ന് അറിയപ്പെടുന്ന ടിക് ടോക്ക് ചലഞ്ചിനെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസം പിടിച്ച് നിൽക്കുന്നതാണ് ഈ ചലഞ്ച്. എന്നാൽ പെൺകുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

പെൺകുട്ടി ടിക് ടോക്കും യുട്യൂബും സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം ടിക് ടോക്ക് വഴി ആരെങ്കിലും കുട്ടിയെ ചലഞ്ചിന് ക്ഷണിച്ചതാണോ എന്നും ആത്മഹത്യയാണോ എന്നും അന്വേഷിക്കുന്നുണ്ട്.ഇതേ തുടർന്ന് ഫെബ്രുവരി 15 വരെ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്യും.