മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ള മലബാർ കലാപ നേതാക്കളുടെ പേരുകൾ സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് എതിരെ മുസ്ലിംലീഗ് രംഗത്ത്. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും ഇത് യുവ തലമുറയോട് ചെയ്യുന്ന നീതി കേടാണെന്നും ലീഗ് നേതൃത്വം പ്രതികരിച്ചു. ഈ വിഷയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ മാധ്യമങ്ങളെ കണ്ടാണ് പ്രതികരണം അറിയിച്ചത്.

ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രകത്സാക്ഷികളായവരാണ് മലബാർ കലാപ നേതാക്കൾ. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ചവരാണ് അവർ. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് എനിക്കവരോട് പറയാനുള്ളത്. മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്.

കേന്ദ്ര സർക്കാർ ചരിത്രം തേച്ചു മാച്ചു കളയാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശിൽപ്പിയായ ജവഹർ ലാൽ നെഹ്റുവിന്റെയൊക്കെ പേരുകൾ പുരസ്‌കാരങ്ങളിൽ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികൾ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനിൽക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോൾ വരുന്ന തലമുറയോട് അനീതി കാണിക്കുകയാണ്'- സാദിഖലി വ്യക്തമാക്കി.

ചരിത്ര പുരുഷന്മാർ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിയുടെ അജണ്ടയാണിത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായിട്ട് ഇതുവരെ ആർക്കും സംശയമില്ലാത്ത കാര്യങ്ങളിലാണ് കേന്ദ്ര സർക്കാരിന് സംശയം വന്നിരിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തിൽ മാത്രമല്ല പലരിലും ഇപ്പോൾ കേന്ദ്ര സർക്കാരിന് സംശയമാണ്. ഉത്തരേന്ത്യയിൽ ഓരോ നഗരങ്ങളുടെ പേരുകൾ മാറ്റി വരികയാണ്. താജ്മഹൽ പോലും അവർക്ക് സംശയമാണ്. ചരിത്രത്തെ തലകുത്തനെ നിർത്താനുള്ള ശ്രമത്തെ ഇന്ത്യയെന്നല്ല ലോകം അംഗീകരിക്കില്ല. ലോകത്തിലെ തന്നെ വലിയ അത്ഭുതമായ താജ്മഹലിനെ അംഗീകരിക്കാൻ ബോധമില്ലാത്തവരോട് പിന്നെ എന്തു പറയാനാണ്. അതു പോലെ തന്നെയാണ് വാരിയം കുന്നത്തിനെക്കുറിച്ച് പറയുന്നത്.

ബ്രിട്ടീഷുകാരോടാണ് അദ്ദേഹം പോരാടിയത്. ആർക്കാണ് അത് അറിയാത്തത്. ചരിത്രത്തെ മാറ്റിമറിക്കാൻ കേന്ദ്ര ഗവൺമെന്റിന് കഴിയില്ല. ചരിത്ര പുരുഷന്മാർ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. രേഖകളിലല്ല. അവർ എന്ത് രേഖ തിരുത്തിയാലും ഈ സംഭവം മായാനും മറയാനും പോവുന്നില്ല. പാർലമെന്റ്ിലും പുറത്തുമായി വലിയ പ്രതിഷേധങ്ങൾ ഉണ്ടാവും'- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ അടക്കം മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെയാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനൽ 1921 ലെ കലാപം സ്വതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കണ്ടെത്തിയതായും നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തതായുമാണ് റിപ്പോർട്ടുകൾ.

മതപരിവർത്തനത്തിന് ഊന്നൽ നൽകിയ ഒരു മൗലികവാദ മുന്നേറ്റമായിരുന്നു കലാപം. കലാപകാരികൾ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലവും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധവുമല്ല- പാനൽ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന്റെ 100-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഇത്തരമൊരു കണ്ടെത്തൽ എന്നതാണ് പ്രത്യേകത. മലബാർ കലാപത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന യോഗത്തിൽ ആർഎസ്എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാൻ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് 1921 ലെ കലാപമെന്ന് പ്രസ്താവിച്ചിരുന്നു.

എന്നാൽ ബ്രിട്ടീഷുകാരോട് മാപ്പുപറയാൻ വിസമ്മതിക്കുകയും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിനെ തുടർന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത യോദ്ധാവ് എന്നാണ് നിയമസഭാസ്പീക്കർ എംബി രാജേഷ് വാരിയംകുന്നനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം നടൻ പൃഥ്വിരാജിനെ മുഖ്യകഥാപാത്രമാക്കി പ്രഖ്യാപിച്ച വാരിയൻകുന്നൻ എന്ന സിനിമയ്ക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇരുവിഭാഗങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ വലിയ വിവാദങ്ങൾക്കാണ് അന്ന് തിരികൊളുത്തപ്പെട്ടത്. ഒരു കലാപകാരിയെ വെള്ളപൂശാനുള്ള ശ്രമമായാണ് സംഘപരിവാർ ആ സിനിമയെ വിശേഷിപ്പിച്ചത്.

കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് പാനൽ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ആ ശ്രമം വിജയിച്ചിരുന്നെങ്കിൽ മലബാറിലും പരിസര പ്രദേശങ്ങളിലും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. അതിന്റെ ഭാഗമായി ആ പ്രദേശം സ്വതന്ത്ര ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നെന്നും ഐസിഎച്ച്ആർ വൃത്തങ്ങൾ സൂചിപ്പിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് പാനൽ നിരീക്ഷിച്ചു. മതേതര മുസ്ലീങ്ങളെ പോലും കലാപകാരികൾ വെറുതെ വിട്ടില്ല. കലാപകാരികളാൽ അന്ന് മരിച്ചവരിലേറെയും അമുസ്ലീങ്ങളായിരുന്നു. മാത്രമല്ല വിചാരണയ്ക്ക് വിധേയരായ തടവുകാരായ 'മാപ്പിള കലാപകാരികൾ' കോളറ പോലുള്ള പകർച്ചവ്യാധികൾ പിടിപെട്ടാണ് മരണമടഞ്ഞത്. അതിനാൽ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.