മലപ്പുറം: പാനൂർ കൊലപാതകം നടന്ന കണ്ണൂർ കൂത്ത്പറമ്പിൽ വിജയപ്രതീക്ഷയിൽ മുസ്ലിംലീഗ്. കൊലനടത്തിയത് തോൽവി ഭയന്നാണെന്ന് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ മുസ്ലിംലീഗ് സർവ്വകാല റെക്കോഡ് ഇടുമെന്ന് നേതൃത്വം. ഇത്തവണ മത്സരിച്ച 27സീറ്റിൽ 24 എണ്ണത്തിലും വിജയിക്കുമെന്നാണ് ലീഗ് കണക്ക്കൂട്ടുന്നത്. 20ൽ കൂടുതൽ സീറ്റുകൾ ഇതുവരെ നിയമസഭയിൽ ലീഗിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ 19സീറ്റുകൾ ലഭിച്ചപ്പോൾ ഇതിനു മുമ്പു ഒരു 20സീറ്റുകൾ ലഭിച്ചിരുന്നു.

ഇതാണ് നിലവിലെ റെക്കോഡ്. ഇത് മറികടക്കുമെന്ന് ഉറപ്പാണമെന്നും 24സീറ്റുകൾ ലഭിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂർ, ഗുരുവായൂർ, കൊടുവള്ളി സീറ്റുകളിൽ ഇത്തവണ പൂർണ വിജയപ്രതീക്ഷയിലാണ് നേതൃത്വം. ഇതിനു പുറമെ ഇത്തവണ പുതുതായി ലഭിച്ച മൂന്നു സീറ്റുകളിൽ കോങ്ങാടും, കൂത്തുംപറമ്പും വിജയപ്രതീക്ഷയുണ്ട്. പേരാമ്പ്രയിൽ വിജയസാധ്യതയുള്ളതായി മണ്ഡലം ഭാരവാഹികൾ അവകാശപ്പെടുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

ഇതിനു പുറമെ പുനലൂരിലും കളമശേരിയുമാണ് നഷ്ടപ്പെടാൻ സാധ്യതയുള്ളതായി കണക്കാക്കുന്നത്. കഴിഞ്ഞ തവണ 24സീറ്റിൽ മത്സരിച്ച് നേടിയ 19 സീറ്റുകൾ ഇത്തവണ നിലനിർത്തുന്നതോടൊപ്പം തന്നെ ഓരോ സീറ്റിലും ഭൂരിപക്ഷം വർധിക്കുമെന്ന കണക്ക്കൂട്ടലിലാണ് ലീഗ്. തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് തരംഗമുണ്ടായിരുന്നതായും ഈതരംഗത്തിലൂടെയാണ് പുതിയ സീറ്റുകൾകൂടി ലഭ്യമാകുമെന്നും ലീഗ് നേതൃത്വം അവകാശപ്പെടുന്നു. ബൂത്ത്തലങ്ങളിൽ ക്രോഡീകരിച്ച കണക്കുകൾ പ്രകാരമാണ് ലീഗിന്റെ അവകാശവാദം. ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ഉൾപ്പെടുന്ന കൂത്ത്പറമ്പ് മണ്ഡലത്തിൽ പരാജയ ഭീതികാരണമാണ് സിപിഎം കൊലപാതകംവരെ നടത്തിയതെന്നും മുസ്ലിംലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

താനൂർ ഇത്തവണ പി.കെ ഫിറോസും, ഗുരുവായൂർ കെ.എൻ.എ ഖാദറും, കൊടുവള്ളി എം.കെ. മുനീറും ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് നേതൃത്വം കണക്ക്കൂട്ടുന്നത്. ഈ മൂന്നു സീറ്റിലും സിപിഎമ്മും വിജയപ്രതീക്ഷയിലാണ്. കോങ്ങാട് ഇത്തവണ യു.സി.രാമനിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ഇത്തവണ മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായ പ്രചരണ മുന്നേറ്റത്തിൽ നേതൃത്വം തുപ്തരാണ്. മൂൻകാലങ്ങളിൽനിന്നും വ്യത്യസ്തമായ യു.ഡി.എഫ് ഒന്നടങ്കം സജീവമായ രംഗത്തിറങ്ങിയത് നേതൃത്വത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. ലീഗ് സീറ്റുകളായിരുന്ന താനൂരും, കൊടുവള്ളിയും കഴിഞ്ഞ തവണ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് നഷ്ടമായത് തിരിച്ചുപിടിക്കുന്നതിനുള്ള പ്രവർത്തനമാണ് ഇത്തവണയുണ്ടായതെന്നും പി.എം.എ സലാം പറഞ്ഞു.

അതേസമയം മഞ്ചേശ്വരത്തും കാസർകോടും ലീഗ് വലിയ പ്രതീക്ഷയിലാണ്. മഞ്ചേശ്വരത്ത്് സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും ലീഗ് ആരോപിക്കുന്നു. വോട്ട് മറിച്ചിട്ടുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. എന്നാലും മഞ്ചേശ്വരത്ത് തോൽക്കുമെന്ന ഭയമില്ല. വോട്ടെണ്ണൽ കഴിയുന്നത് വരെ കാസർകോടും മഞ്ചേശ്വരത്തും ലീഗിനെ ഭയപ്പെടുത്താനുള്ള ശ്രമം പലയിടത്തും ഉണ്ടായിട്ടുണ്ട്. ലീഗ് പ്രവർത്തകർ ശരിക്കും നല്ല രീതിയിലാണ് പ്രവർത്തിച്ചത്. പോളിങ് കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സിപിഎം-ബിജെപി ബന്ധമാണ്. ആ ബന്ധത്തിൽ എതിർപ്പുള്ളവർ വോട്ട് ചെയ്യാൻ വരാത്തതുകൊണ്ടാണ് പോളിങ് ശതമാനം കുറഞ്ഞതെന്നും സലാം പറഞ്ഞു.