കണ്ണൂർ: ഏറെക്കാലത്തെ ഗ്രൂപ്പുപോരിന് ശേഷം തളിപ്പറമ്പിൽ മുസ്ലിം ലീഗ് രണ്ടായി പിളർന്നു. കണ്ണുർ ജില്ലയിലെ ഏറ്റവും ശക്തിയുള്ള പാർട്ടി ഘടകമുള്ള തളിപ്പറമ്പിൽ മുസ്ലിം ലീഗ് പിളർന്നത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗിനും പോഷക ഘടകങ്ങൾക്കും പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ച് മഹമൂദ് അള്ളാംകുളം വിഭാഗം രംഗത്തെത്തിയത്. പി.കെ സുബൈറിനെ എതിർക്കുന്ന മുൻ നഗരസഭാ കൗൺസിലറും മുനിസിപ്പൽ ലിഗ് (ട്രഷററുമായ കെ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.തളിപ്പറമ്പിലെ ലീഗ് വിഭാഗീയത വഷളാക്കിയത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദാണെന്നും ഇവർ ആരോപിച്ചു.

ഇതോടെ വർഷങ്ങളായി തുടരുന്ന തളിപറമ്പിലെ സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി മുന്ന് ദിവസം തളിപ്പറമ്പിൽ തമ്പടിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ 135 ആളുകളെ നേരിൽ കണ്ട് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിനു പിന്നാലെ തളിപ്പറമ്പിൽ മരവിപ്പിച്ചു നിർത്തിയ പഴയ കമ്മിറ്റിയെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതൊന്നും ഗുണം ചെയ്തില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

കഴിഞ്ഞ നാലു വർഷമായിതളിപ്പറമ്പിലെ സംഘടനാ പ്രശ്‌നങ്ങളും, മഹല്ല്,വിദ്യാഭ്യാസ,മതസ്ഥാപനങ്ങളിലെ പ്രശ്‌നങ്ങളും പരിഹരിക്കാൻ സാധിക്കാത്ത കമ്മറ്റി പൂർണ പരാജയമാണെന്ന ജില്ലാ കമ്മറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി,എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റിയുടെ യോഗം ചേർന്ന് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയേ പിരിച്ചു വിട്ട്,സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി കമ്മറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.

സമവായത്തിലൂടെ കമ്മറ്റി വരാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ചന്ദ്രികയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗത്തിലേക്ക് തളിപ്പറമ്പിലെ പി.കെ സുബൈറിന്റെ വിഭാഗത്തിൽ പെട്ട കുറച്ചു ആളുകൾ എത്തുകയും ജില്ലയിലെ നേതാക്കളെ ജില്ലാ കമ്മറ്റി ഓഫിസിൽ ബന്ദിയാക്കുകയും,തളിപ്പറമ്പിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പിറ്റേ ദിവസം ചന്ദ്രികയിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിച്ചതായി നേതൃത്വം അറിയിക്കുകയായിരുന്നു.

മുസ്ലിംലീഗിന്റെ രൂപീകരണ കാലം മുതൽ പാർട്ടിക്ക് വളകൂറുള്ള തളിപ്പറമ്പിന്റെ മണ്ണിൽ ഹരിത പതാക താഴാതെ സംരക്ഷിക്കുകയും, അടുത്ത തലമുറക്ക്അഭിമാനത്തോടുകൂടി തന്നെ കൈമാറുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് മുനിസിപ്പൽ കമ്മറ്റി, മുസ്ലിം ലീഗ് മുനിസിപ്പൽ റിലീഫ് കമ്മറ്റി, വൈറ്റ് ഗാർഡ് എന്നീ കമ്മറ്റികൾ ഒരു വിഭാഗം പുതുതായി രൂപീകരിച്ചിരിക്കുന്നത്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കുമെന്ന് ചന്ദ്രിക ക്യാമ്പയിൻ വിജയിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.