മലപ്പുറം: ഉപമുഖ്യമന്ത്രിപദവും മന്ത്രിസ്ഥാനവും മോഹിച്ച് എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഭരണം ലഭിച്ചില്ല. കേന്ദ്രമന്ത്രി സ്വപ്നംകണ്ട് ലോകസഭയിൽ പോയി തിരിച്ചുവന്നത് 19-ാം മാസം. കുഞ്ഞാലിക്കുട്ടി മത്സരിച്ചതോടെ കേന്ദ്രവും സംസ്ഥാനവുംനഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകം.

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തതോടെയാണു കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ വീണ്ടും അസ്തമിച്ചത്. ലോകസഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി തിരച്ചുവരുമ്പോൾ ഇതിന് പിന്നിലെ രാഷ്ട്രീയ മാനങ്ങൾ പലതായിരുന്നു. ആദ്യം വേങ്ങരയിലെ എംഎ‍ൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടായിരുന്നു.

കേന്ദ്രത്തിൽ കരുതിയത് പോലെ നടക്കാതെ വരികയും യു.പി.എ എട്ടുനിലയിൽ പൊട്ടുകയും ചെയ്തതോടെയാണ് വീണ്ടും കേരളത്തിലേക്ക് തിരിച്ചുവരുന്നത്. മൂൻ യു.പി.എ സർക്കാറിന്റെ കാലത്ത് ഇ.അഹമ്മദിന് കേന്ദ്രമന്ത്രി പദം നൽകിയ യു.പി.എ കുഞ്ഞാലിക്കുട്ടി സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി സ്ഥാനം നൽകാൻ കേരളത്തിലെ യു.ഡി.എഫ് നേതാക്കളും സമ്മർദംചെലുത്താനുള്ള സാഹചര്യമൊരുക്കിയായിരുന്നു.

എന്നാൽ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വന്നത് കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം എന്നതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആരോപണം ഉയർന്നിരുന്നു.
മുസ്ലിംലീഗ്‌നേതാവ് ഇ. അഹമ്മദിന്റെ മരണശേഷം പകരക്കാരനായാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്കുപോയത്.

സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സജീവ ഇടപെടലുകൾ യു.ഡി.എഫിന് കരുതുപകരുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തിനു പിന്തുണ നൽകിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിംസാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോൺഗ്രസിലെ ചേരിപ്പോരിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് തർക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്.

വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലം താഴെ:

1. പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193
ഭൂരിപക്ഷം: 30,522
2. പി. ജിജി (എൽ.ഡി.എഫ് ) 39,671
3. പ്രേമൻ മാസ്റ്റർ (എൻ.ഡി.എ)-5,938