തിരുവനന്തപുരം: പൊലീസിലെ നടപടികളെ വിമർശിക്കുകയും തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്ത കെ.എ.പി അടൂർ ബറ്റാലിയൻ കമണ്ടാന്റ് ജെ.ജയനാഥിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. പൊലീസിൽ നിന്ന് ജയനാഥിനെ മാറ്റും. മുമ്പ് ജേക്കബ് തോമസ് ഐപിഎസിന് സംഭവിച്ച അതേ ഗതി ജയനാഥിനും വരാൻ സാധ്യതയുണ്ട്. വ്യവസ്ഥയ്‌ക്കെതിരെ പോരടിക്കുന്ന ജയനാഥിനെ മുലയ്ക്കിരുത്താനാണ് നീക്കം. പൊലീസിന് വെളിയിൽ ഏതെങ്കിലും ചെറിയ പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറ്റും. ജേക്കബ് തോമസിന് നൽകിയതു പോലെ തീർത്തും അപ്രധാനമായ തസ്തിക നൽകാനും സാധ്യതയുണ്ട്.

ജയനാഥിന് വലിയ ഉത്തരവാദിത്തങ്ങളൊന്നും ഒരിക്കലും ആരും കൊടുത്തില്ല. പൊലീസ് കമ്യൂണിക്കേഷൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് നൽകിയത്. കോഴിക്കോട് കമ്മീഷണർ സ്ഥാനവും വയനാട് എസ് പി സ്ഥാനവും കിട്ടിയതാണ് ഇതിന് അപവാദം. അതും വലിയ കാലം തുടരാനായില്ല. അഴിമതിക്കെതിരായ നിലപാടാണ് ഇതിനെല്ലാം കാരണം. 2007 കേരളാ കേഡർ ഐപിഎസുകാരനാണ് ജയനാഥ്. ആലുവ എ എസ് പി.യായിരിക്കെയാണ് ചിലരുടെ കണ്ണിലെ കരടായി മാറിയത്. അന്ന് ജോസഫ് മാഷിന്റെ കൈവെട്ടു കേസ് അന്വേഷിച്ചതും പ്രതികളെ കണ്ടെത്തിയതും ജയനാഥായിരുന്നു. അത് പിന്നീട് വിനയായി. കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ടതാണ് കോഴിക്കോട് കമ്മീഷണർ സ്ഥാനം തെറിക്കാൻ കാരണം. മണി ചെയിൻ മാഫിയയെ തർക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ വയനാട് എസ് പി സ്ഥാനവും പോയി.

ആലപ്പുഴ മുതുകുളം സ്വദേശിയാണ് ജയനാഥ്. ആലുവ എ എസ് പിയായും, 2011 ൽ വയനാട് എ എസ് പിയായും പ്രവർത്തിച്ചു. പൊലീസ് കംപ്യൂട്ടർ സെൽ എസ്‌പിയായിരിക്കെയാണ് കോഴിക്കോട് കമീഷണറായി സ്ഥലമാറ്റം ലഭിക്കുന്നത്. ട്രിച്ചി എൻഐടിയിൽ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം സത്യം കംപ്യൂട്ടേഴ്‌സിൽ ഐടി പ്രൊഫഷണൽ ആയി ജോലിയിൽ പ്രവേശിച്ച ശേഷമാണ് ഐ പി എസ് നേടിയത്.പാലക്കാട് എഎസ്‌പി ട്രെയിനിയാണ് 2007ൽ പൊലീസ് സേനയിൽ സേവനം തുടങ്ങിയത്. സംസ്ഥാന സായുധ സേനയിലും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട് ജയനാഥ്. പ്രവർത്തിച്ചിടത്തെല്ലാം അതിശക്തമായ നിലപാട് എടുത്ത പൊലീസുദ്യോഗസ്ഥൻ.

സ്ഥലം മാറ്റത്തിൽ അഭിനന്ദനം കിട്ടിയ ഏക ഐപിഎസുകാരൻ

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയ ജയനാഥിനെ ഉത്തരമേഖലാ ഡിജിപിയുടെ അഭിനന്ദനം കിട്ടിയെന്നതാണ് വസ്തുത. ചുരുങ്ങിയ കാലംകൊണ്ട് ജയനാഥിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടപ്പിലാക്കിയ പദ്ധതികളിലും നടപടികളിലും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ഡിജിപി രാജേഷ് ദിവാൻ കത്തയച്ചത്. ഒഴുക്കിനെതിരെ നീന്തി പൊലീസ് മേധാവിയാകാതെ വിരമിക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് രാജേഷ് ദിവാനം. ആദ്യമായാണ് സ്ഥലമാറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ളൊരു ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ജയനാഥ് നേതൃത്വം നൽകി നടത്തിയ 'സ്വസ്തി' പുനരധിവാസ പദ്ധതിയിലൂടെ ഗുണഭോക്താക്കളായവരുടെ വിവരങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് കത്തിൽ. പക്ഷേ ഇതൊന്നും മറ്റ് പൊലീസ് ഉന്നതർക്ക് സുഖിച്ചില്ല.

ലഹരിക്കെതിരെയുള്ള ആൻഡി ഡ്രഗ് ഡ്രൈവും രാത്രി സുരക്ഷയ്ക്കായി നൈറ്റ് റൈഡേഴ്‌സ് , കലക്ടറുമായി ചേർന്ന് നഗരത്തിലെ ഫ്ളക്സ്ബോർഡുകളുടെ ശല്യം ഒഴിവാക്കാനായി അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളേയും കത്തിൽ അഭിനന്ദിച്ചു. രാഷ്ട്രീയ സംഘർഷങ്ങളിൽ മുഖം നോക്കാതെ നടപടിയെടുത്ത ജയനാഥിന് സിപിഎം നേതാക്കൾക്ക് അനഭിമതനായതിനെ തുടർന്നാണ് സ്ഥലമാറ്റം കിട്ടിയത്. ചുമതലയേറ്റെടുത്ത് ആറുമാസം തികയ്ക്കുന്നതിന് മുമ്പായിരുന്നു സ്ഥലമാറ്റം. കോഴിക്കോട് സിപിഎമ്മിന് കമ്മിഷണറോടുണ്ടായ അനിഷ്ടമാണ് മാറ്റത്തിന് കാരണമായത്. ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ ബോംബ് സ്ഫോടനം കൈകാര്യം ചെയ്ത രീതിയാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

പാർട്ടി ഓഫീസിന് മുൻകൂറായി കാവൽ ഏർപ്പെടുത്തിയില്ല, സംഭവം ഉണ്ടായ ഉടനെ ഡെപ്യൂട്ടി കമ്മിഷണറെ അയച്ചതല്ലാതെ കമ്മിഷണർ നേരിട്ടെത്തിയില്ല, പാർട്ടി പ്രതീക്ഷിച്ച തരത്തിൽ കേസന്വേഷണം പുരോഗമിച്ചില്ല എന്നതെല്ലാമാണ് കാരണമായി ഉയർത്തിക്കാട്ടിയത്. സിപിഎം. കോഴിക്കോട് ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുമായി തുടക്കംമുതൽ അസ്വാരസ്യത്തിലായിരുന്നു ജയനാഥ്. ആരോപണവിധേയനായ പൊലീസുകാരനെ ക്രൈം സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ശുപാർശയുണ്ടായിട്ടും വഴിപ്പെടാത്തത്ത് തുടക്കംമുതൽ ഭിന്നതയുണ്ടാക്കിയിരുന്നു. സമ്മർദം ശക്തമായപ്പോൾ ക്രൈം സ്‌ക്വാഡ് തന്നെ പിരിച്ചുവിട്ടത് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. വിദ്യാർത്ഥിസമരത്തെ തുടർന്ന് കാന്തപുരത്തെ പ്രതിയാക്കി കേസെടുത്തതും എയിംഫിൽ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരേ കേസെടുത്തതും ജയനാഥിനെ മാറ്റാൻ സമ്മർദമുണ്ടാക്കിയിരുന്നു. ചുമതലയേറ്റയുടനെ നടപ്പാക്കിയ പരസ്യ ബോർഡ് നീക്കൽ നടപടിയിൽ ചില ഇടതുനേതാക്കൾ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.

എന്നും സാധാരണക്കാർക്കൊപ്പം

സാധാരണ പൊലീസുകാർക്കൊപ്പമായിരുന്നു എന്നും ജയനാഥ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തുടർച്ചയായി സല്യൂട്ട് നൽകുന്നത് മുതൽ അമിത ജോലിക്കെതിരെ വരെ ജയനാഥ് പ്രതികരിച്ചിരുന്നു. ഡി.ജി.പി ഇടുന്ന ഉത്തരവായാലും തെറ്റാണെന്ന് തോന്നിയാൽ രേഖാമൂലം എതിർപ്പ് അറിയിക്കുന്ന ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞത് അതിലൊന്നാണ്. തന്നെ ആരും അങ്ങിനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാർഡ് വേണമെങ്കിൽ പണം നൽകി വാങ്ങണമെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയപ്പോൾ കാശ് മുടക്കി ആർക്കും അവാർഡ് വേണ്ടെന്ന് തിരിച്ച് കത്തയച്ചും എതിർപ്പ് അറിയിച്ചിരുന്നു. തദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തൊട്ടടുത്ത ദിവസം അതാത് ജില്ലകളിൽ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോൾ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച് ഡി.ജി.പിക്ക് കത്തയച്ചു.

ഇതിനെല്ലാം പുറമേ അടൂർ ക്യാമ്പിലെ ക്യാന്റീൻ അഴിമതിയും കണ്ടെത്തി. ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് മാറി നിൽക്കുകയും താൽകാലികക്കാർ ശമ്പളം വാങ്ങുകയും ചെയ്തു. കെഎപി ബറ്റാലിയനിലെ അഴിമതികൾ ഏറെ തിരിച്ചറിഞ്ഞു. ഇതിന് റിപ്പോർ്ട്ടും നൽകി. ഇതോടെ പല പൊലീസ് ഉന്നതരുടേയും കണ്ണിലെ കരടായി മാറുകയും ചെയ്തു. സാധാരണ പൊലീസുകാർക്ക് ദൈവ തുല്യനാണ് ജയനാഥ്. എന്നാൽ അഴിമതിക്കാർക്ക് താൽപ്പര്യവുമില്ല. കെഎപി ബറ്റാലിയിനിൽ ജോലിക്ക് കയറിയപ്പോൾ തന്നെ ജീവനക്കാരുടെ എണ്ണം എടുത്തു. 200 ഓളം താൽകാലിക ജോലിക്കാരെ കണ്ടെത്തി. ഇവരെ എല്ലാം പിരിച്ചു വിട്ടു. ഇവരെല്ലാം കെഎപിയിലെ ജോലിക്കാരാണ്. പക്ഷേ പണി എടുത്തത് ഐപിഎസുകാരുടെ വീട്ടിലെ ജോലിക്കാരായും. ഇതെല്ലാം അവസാനിപ്പിച്ചു. കെപിഎ ബറ്റാലിയിലനിലെ പല പൊലീസുകാരും മറ്റിടങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കി എല്ലാ പൊലീസുകാരേയും തിരിച്ചു വിളിച്ചു.

ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഡിജിപിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മനസ്സിലാക്കിയായിരുന്നു ഇടപെടൽ. എന്നാൽ ബറ്റാലിയൻ ഡിഐജിയായിരുന്ന എസ് പ്രകാശ് ഉടക്കുമായെത്തി. എന്നാൽ ബെഹ്‌റയുടെ നിലപാട് അനുകൂലമായി. അതിന് ശേഷമാണ് ക്യാന്റീനിലെ കള്ളക്കളികൾ കണ്ടെത്തിയത്. ഇതോടെ പൊലീസ് ഉന്നതരുടെ കണ്ണിലെ കരടായി മാറി. പുറ്റിങ്ങൽ വെടിവയ്‌പ്പ് കേസിൽ പ്രതിസ്ഥാനത്തായിരുന്നു പ്രകാശ്. ഉന്നത സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു. ഐപിഎസ് അസോസിയേഷന്റെ നേതാവുമായിരുന്നു. ഇദ്ദേഹവുമായി ഏറ്റുമുട്ടലിലായതോടെ ജയനാഥിന് പ്രതിസന്ധിയായി.

ഇതിനിടെയാണ് ഒരു വിഷയം ഡിജിപിയുടെ ശ്രദ്ധയിൽ ജയനാഥ് കൊണ്ടു വന്നത്. പൊലീസുകാരുടെ യാത്രാബത്ത വകുന്നത് പതിവാണ്. എന്നാൽ അടൂരിൽ ഇതിന് മാറ്റം വരുത്തി. ഇലക്ഷൻ ഡ്യൂട്ടിക്ക് പോയവർക്കെല്ലാം മുൻകൂറായി പണം നൽകി. എന്നാൽ സോഫ്റ്റ് വെയറിലെ പിഴവുമൂലം ആദ്യ ദിവസം ഇത് രണ്ട് തവണ വൈകി. അതുകൊണ്ട് ഇത് ഡിജിപിയെ അറിയിച്ചു. പിഴവ് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ ജയനാഥിന് പ്രകാശ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്ഥലം മാറി എത്തിയപ്പോൾ ജയനാഥിന് നൽകേണ്ട യാത്രാ ബത്ത രണ്ട് മാസം വൈകി നൽകിയ ഉദ്യോഗസ്ഥനാണ് പ്രകാശ്. ഈ പ്രകാശാണ് രണ്ട് ദിവസം വൈകിയതിന് നടപടിക്കൊരുങ്ങുന്നത്.

നടപടിക്ക് ചരടുവലിച്ച് ലോബികൾ

പൊലീസിലെ പല ഉന്നതരും ജയനാഥിന് എതിരാണ്. എല്ലാം അച്ചടക്കരാഹിത്യവും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്നും കാണിച്ചാണ് ജയനാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അയക്കുന്ന നിർദ്ദേശങ്ങളെ പരിഹസിക്കുന്നൂവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയനാഥിൽ നിന്ന് വിശദീകരണം തേടിയിരുന്നു.

അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തിൽ ചീഫ് സെക്രട്ടറി സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രകാശ് യാത്രാ ബത്തിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.