ബീജിങ്: ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരിൽ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. രണ്ടുമാസത്തിന് മുകളിലായി ഇദ്ദേഹം പൊതുവേദിയിൽ നിന്നും അപ്രത്യക്ഷനാണ്. ചൈനീസ് സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് മായുടെ നിയന്ത്രണത്തിലുള്ള ആൻഡ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സർക്കാർ സ്വീകരിക്കുന്നു എന്ന ജാക്ക് മായുടെ പരാമർശം വിവാദമായിരുന്നു. ഈ വിമർശനത്തിന് ശേഷമാണ് ജാക്ക് മായെ കാണാനില്ലെന്ന റിപ്പോർട്ടും പുറത്തുവന്ന്ത.

കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ജാക്ക് മായുടെ തന്നെ പരിപാടിയായ ആഫിക്കൻ ബിസിനസ് ഹീറോസ് എന്ന ടെലിവിഷൻ പരിപാടിയിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങൾ വർധിപ്പിച്ചു. ആഫ്രിക്കൻ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക് മാ നേതൃത്വം നൽകിയത്. ഇതിൽ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്.

ആലിബാബയുടെ ജഡ്ജിങ് പാനലിൽ ജാക്ക് മാ അംഗമായിരുന്നു. നവംബറിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റിയിട്ടുണ്ട്.

ഒക്ടോബറിൽ ചൈനീസ് സർക്കാരിനെ വിമർശിച്ച് ജാക്ക് മാ നടത്തിയ പരാമർശമാണ് വിവാദമായത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത് . ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു വിമർശനം.