കാക്കനാട്: എറാണാകുളം ജില്ലയുടെ വികസനം ജാഫർ, അഫ്‌സാന ദമ്പതികൾക്ക് ഇനി കുടുംബകാര്യം. എങ്ങിനെയെന്നല്ലെ.. എറാണാകുളത്തിന്റെ പുതിയ കലക്ടറായി ചുമതലയേൽക്കുകയാണ് ജാഫർ മാലിക്ക്. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ കഴിഞ്ഞ ഒരു വർഷമായി ജില്ലയുടെ തന്നെ ജില്ല ഡവലപ്‌മെന്റ് കമ്മിഷണറാണ്. കലക്ടറേറ്റിൽ ഐഎഎസ് ദമ്പതികൾ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്നത് ഇതാദ്യം.

റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്നാണ് ജാഫർ മാലിക് എറണാകുളം കലക്ടറാകുന്നത്.അഫ്‌സാനയ്ക്കും ഇതോടൊപ്പം അധിക ചുമതലകൾ നൽകിയിട്ടുണ്ട്. സ്മാർട് സിറ്റി മിഷന്റെയും മെട്രൊപൊലീറ്റൻ ട്രാൻസ്‌പോർട് അഥോറിറ്റിയുടെയും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുടെ ചുമതലകളും അഫ്‌സാന വഹിക്കും. വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ ചുമതലയും അഫ്‌സാനയ്ക്കാണ്.

രാജസ്ഥാൻ സ്വദേശിയാണ് ജാഫർ മാലിക്. അഫ്‌സാന പർവീൻ ജാർഖണ്ഡ് സ്വദേശിയും. മലപ്പുറം കലക്ടറായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ജാഫർ മാലിക് എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏൽക്കുന്നത്. അമാൻ മാലിക് ആണ് മകൻ.ജാഫർ മാലിക് കലക്ടറായി ചുമതലയേൽക്കുന്നതോടെ ജില്ലയുടെ വികസന കാര്യങ്ങൾ ഐഎഎസ് ദമ്പതികൾക്ക് ഇനി കുടുംബകാര്യം കൂടിയായി.