തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് ഖാനെതിരേവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണ്. കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ തള്ളിയ ഗവർണർ ആരിഫ് ഖാന് മഹത്തായ ഗവർണർ പദവിയിൽ തുടരാൻ അർഹതയുണ്ടോ എന്ന് ജനയുഗം മുഖപ്രസംഗം ചോദിക്കുന്നു.

മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം

ആരിഫിന് ആ മഹത്തായ പദവിയിൽ അർഹതയുണ്ടോ

ഭരണഘടനാപദവി രാഷ്ട്രീയ കസർത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാൻ ഗവർണർ സ്ഥാനത്തിന് യോഗ്യനാണോ എന്ന ചർച്ച തുടങ്ങിയിട്ട് നാളേറെയായി. കൂടുതൽ പേരിലേക്ക് ആ സംശയം എത്തിക്കുംവിധം വീണ്ടും വീണ്ടും ആരിഫ് രാഷ്ട്രീയക്കളി തുടരുകയുമാണ്. കോൺഗ്രസിന്റേതടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറിൽ ചേക്കേറി, അതുവഴി ഗവർണർ പദവിയിലമർന്നിരിക്കുന്നത്. കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലർത്തുന്ന സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലേക്ക് ആരിഫിനെ ആർഎസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സർക്കാരിന്റെ ശുപാർശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബിജെപി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തം.

പഞ്ചാബിനും രാജസ്ഥാനും ചത്തീസ്ഗഢിനും പിറകെ, കേരളം കൂടി കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനിയമത്തിനെതിരെ പ്രതിഷേധിക്കുകയും മറുനിയമം നിർമ്മിക്കുകയും ചെയ്യുന്നത് സംഘപരിവാറിനും കേന്ദ്ര സർക്കാരിനെ നയിക്കുന്ന നരേന്ദ്ര മോദിക്കും മുന്നിലെ വലിയ വെല്ലുവിളിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്ക് കരുത്താകുന്ന നീക്കമാകുമായിരുന്നു കേരളത്തിന്റേത്.

സിഎഎ വിരുദ്ധപോരാട്ടക്കാലത്ത് കേരളം ഒറ്റക്കെട്ടായി അണിനിരന്നത് കേന്ദ്ര സർക്കാരിനെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. രാജ്യം തിളച്ചുമറിയുമായിരുന്ന വലിയ പ്രക്ഷോഭത്തിൽ നിന്ന് ബിജെപി സർക്കാരിനെ രക്ഷിച്ചത് കോവിഡ് 19 ന്റെ അതിവ്യാപനമായിരുന്നു. കേരളത്തിന്റ സിഎഎ വിരുദ്ധ നീക്കത്തിനെതിരെയും ആർഎസ്എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാൻ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കാനും പ്രമേയം അവതരിപ്പിക്കാനും സംസ്ഥാനത്തിന് എന്താണ് അധികാരമെന്ന ചോദ്യമായിരുന്നു ആരിഫ് അന്നുയർത്തിയത്. അക്കാലത്തേതിനു സമാനമായ രീതിയിൽ തന്നെയാണ് കർഷകർക്കനുകൂലമായ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ടും ആരിഫ് മുഹമ്മദ് ഖാൻ നാട്ടുകോളാമ്പിപോലെ വിളിച്ചുകൂവുന്നത്.

സംഘപരിവാർ താല്പര്യങ്ങളുടെ വ്യാപനത്തിന് ഗുണമുണ്ടാക്കാൻ, ആരിഫിന്റെ അതിരുവിട്ടുള്ള നിലപാടുകൾക്കും രാഷ്ട്രീയപ്രസംഗത്തിനും ഇടംകൊടുക്കുന്ന ചില വാർത്താമാധ്യമങ്ങളുടെ മനോനിലയും ആശങ്കകളുണ്ടാക്കുന്നതാണ്. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും അതിനെതിരെ പ്രതികരിക്കാനും ജനായത്ത ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയിൽ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബർ 23ന് ഒരു മണിക്കൂർ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ ഗവർണർ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആൾ പ്രവർത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്. ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഗവർണർക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതിൽനിന്നെല്ലാം വ്യത്യസ്ഥമാണെന്നിരിക്കെ ഗവർണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാർശനുസരിച്ച് നിയമസഭ വിളിച്ചുചേർക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നെയാണ്.

കേരളത്തിന്റെ ദൈനദിന ജീവിതത്തിൽ ഏറ്റവും നിർണായകമാണ് കാർഷിക വൃത്തിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. രാജ്യത്ത് കാർഷികമേഖലക്കുണ്ടാവുന്ന പ്രതിസന്ധി മറ്റേത് സംസ്ഥാനങ്ങളേക്കാൾ കേരളത്തെ അതീവഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ കാർഷിക രംഗത്ത് ഇന്നുണ്ടായിട്ടുള്ള ആശങ്കകളും പ്രശ്‌നങ്ങളും ചർച്ചചെയ്യേണ്ടതും ബദൽ കണ്ടെത്തേണ്ടതും സംസ്ഥാന സർക്കാരിന്റെയും നിയമനിർമ്മാണ സഭയുടെയും ബാധ്യതയാണ്. സർക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങൾ നൽകിയ അധികാരംകൂടിയാണത്. അതിനെ തടയാമെന്ന സംഘപരിവാർ രാഷ്ട്രീയ ചിന്താഗതിയോടെ ഒരാൾ ഗവർണർ പദവിയിൽ കഴിയുന്നത് ഭരണഘടനാവിരുദ്ധം തന്നെയാണ്.

ജനവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ മനോനിലയുള്ളവരെ ഇത്തരം പദവിയിൽ നിയോഗിക്കുന്ന മോദി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാൽ എതിർക്കപ്പെടേണം. എന്തുതന്നെയായാലും കേരളം രാജ്യത്തെ കർഷകർക്കൊപ്പം നിലകൊള്ളുമെന്നുറപ്പാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വിഷയമായതിനാൽ ഇക്കാര്യം സംസ്ഥാന നിയമസഭയിൽ ചർച്ച ചെയ്യുമെന്നും കർഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തര പ്രശ്നമായിത്തന്നെ കണക്കാക്കുമെന്നുമുള്ള സംസ്ഥാന സർക്കാരിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കേരളസമൂഹം ഒന്നടങ്കം പിന്തുണയ്ക്കുകയും ചെയ്യും. ഈമാസം 31ന് പ്രത്യേക നിയമസഭാസമ്മേളനം ചേരാനും കാർഷിക വിഷയം ചർച്ചചെയ്യാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ശുപാർശ ഗവർണർക്ക് കൈമാറിയിരിക്കുന്നു. പതിവ് പല്ലവിയാണ് ഇനിയുമെങ്കിൽ ഗവർണർ പദവിയിൽ നിന്ന് ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യംനേരും.