കൊച്ചി: ജസ്ന മരിയ ജയിംസ് എന്ന പെൺകുട്ടിയുടെ തിരോധാന കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തോക്ക് മാറ്റി. കേസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സിബിഐ. പ്രോസിക്യൂഷൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.

നിലവിൽ അന്വേഷണം തുടരുകയാണെന്നും എന്നാൽ ജസിനയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയ അറിയിച്ചിരുന്നു. എന്നാൽ ഹർജിക്കാരായ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജസ്നയുടെ സഹോദരൻ ജയ്സ് ജോൺ എന്നിവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2018 മാർച്ചിൽ ജസിനയെ കാണാതായതുമുതൽ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിച്ചിരുന്നു.

കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ പത്തനംതിട്ട എസ്. പി. കെ.ജി. സൈമൺ രംഗത്തുവന്നിരുന്നു. എന്നാൽ ഇതുസംബന്ധിക്കുന്ന കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

അതേ സമയം ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചു. അഡ്വ.ബി.എ.ആളൂർ മുഖേനയാണ് ഹർജി നൽകിയത്. കോട്ടയം എരുമേലി സ്വദേശി രഘുനാഥൻ നായരാണ് അക്രമം നടത്തിയത്. ഹൈക്കോടതി ജഡ്ജി വി.ഷിർസിയുടെ വാഹനത്തിന് നേരെയായിരുന്നു കരിഓയിൽ പ്രയോഗം.