ലണ്ടൻ: ഐപിഎൽ താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്നതിന്റെ നാണക്കേട് ഇനി ജേസൺ റോയിക്ക് മറക്കാം. ഇംഗ്ലണ്ട് ഓപ്പണർ ഇത്തവണ് ഐപിഎല്ലിൽ പാഡണിയുമെന്ന് ഉറപ്പായി. സൺറൈസേഴ്‌സ് ഹൈദരാബാദാണ് ജേസൺ റോയിയെ സ്വന്തമാക്കിയത്. പരിക്കേറ്റ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന് പകരമാണ് റോയിയെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

താരലേലത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു ഐപിഎൽ ടീമും ജേസൺ റോയിയെ വിളിച്ചെടുത്തിരുന്നില്ല. മികച്ച കരിയർ ഗ്രാഫുണ്ടായിട്ടും ഐപിഎല്ലിൽ ഉൾപ്പെടാതിരുന്നത് വലിയ നാണക്കേടായി പോയെന്ന് ജേസൺ റോയി പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ബെയർ‌സ്റ്റോ-റോയി സഖ്യം മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഐപിഎൽ കരാറിൽ ജേസൺ റോയ് ഒപ്പുവച്ചത്. ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയർ‌സ്റ്റോക്ക് ഒപ്പം റോയിയേയും ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സൺറൈസേഴ്‌സിനാവും.

ഐപിഎൽ താരലലേത്തിന് പിന്നാലെയായിരുന്നു ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകാൻ കഴിയില്ലെന്നത് വലിയ നാണക്കേടായി പോയെന്ന് റോയി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീം അംഗമായിരുന്ന റോയ് വ്യക്തിപരമായ കാരണങ്ങളാൽ ഐപിഎല്ലിൽ നിന്ന് അവസാന നിമിഷം പിന്മാറിയിരുന്നു. പിന്നീട് ഡാനിയേൽ സാംസ് ആണ് റോയിക്ക് പകരം ഡൽഹി ടീമിലെടുത്തത്.

ഇത്തവണ താരലേലത്തിന് മുമ്പെ റോയിയെ ഡൽഹി ഒഴിവാക്കിയിരുന്നു. ഡാനിയേൽ സാംസിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡൽഹി കൈമാറുകയും ചെയ്തു. എന്നാൽ ലേലത്തിനെത്തിയപ്പോൾ റോയിക്കായി ടീമുകളാരും രംഗത്തെത്തിയില്ല. റോയിയുടെ സഹതാരമായ മോയിൻ അലിയെ ഏഴ് കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുകയും ചെയ്തു. 2017ൽ ഗുജറാത്ത് ലയൺസിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ റോയി പിന്നീട് ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു. ഇതുവരെ എട്ട് ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള റോയ് 29.83 ശരാശരിയിൽ 179 റൺസ് നേടിയിട്ടുണ്ട്.