മലപ്പുറം: വനം വകുപ്പിന്റെ ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ആർത്തല കോളനിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കൽകുണ്ട് വനമേഖലയിലേക്ക് പോകുന്ന വനംവകുപ്പിന്റെ ജീപ്പാണ് അപകടത്തിൽ പെട്ടത്. ജീപ്പിൽ വനിത ജീവനക്കാരടക്കം ആറ് പേരാണ് ഉണ്ടായത്.

ദുർഘടമായ പാതയിലൂടെ കയറ്റം കറുന്നതിനിടയിൽ ജീപ്പ് പിറകിലേക്ക് തന്നെ വന്ന് വീടിന്റെ അടുക്കള ഭാഗത്തേക്ക് മറിയുകയായിരുന്നു. റോഡിന് സംരക്ഷണ ഭിത്തിയോ കൈവരിയോ ഉണ്ടായിരുന്നെങ്കിൽ ജീപ്പ് താഴ്ചയിലേക്ക് മറിയുമായിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഈ സമയത്ത് വീടിന്റെ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന സ്ത്രീയും വീട്ടിലുണ്ടായിരുന്ന കൊച്ചുമകനും പുറത്തേക്ക് ഓടിയെത്തിയാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്.

ജീപ്പിന്റെ പുറകിലുണ്ടായിരുന്ന ജീവനക്കാരെ വീട്ടുകാരാണ് ജീപ്പിൽ നിന്നും പുറത്തെടുത്ത്. ആറ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തുണ്ടായിരുന്ന ചരക്കുവാഹനത്തിലും അപകടം നടന്ന വീട്ടിലെ കാറിലും പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചു.