തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങൾ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്.

എന്നാൽ, കേസിൽ തുറന്നുപറയാൻ കഴിയാത്ത ചില നിർണായക വിവരങ്ങൾ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമൺ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്.

പെൺകുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗർഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തിൽ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ പുരോഗതി സമൂഹത്തിന് മുന്നിൽ തുറന്നുപറയാൻ സർക്കാർ തയ്യാറാവണം.

2018 മാർച്ച് 22ന് രാവിലെ 9.30ന് വീട്ടിൽ നിന്ന് മുണ്ടക്കയത്തേക്കുപോയ മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട്‌ ്രൈകംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ, കോടതികൾ പോലും തള്ളിക്കളഞ്ഞ സംഘപരിവാർ സൃഷ്ടിയായ ലൗജിഹാദ് പ്രയോഗം വീണ്ടും ഉയർത്തിക്കാട്ടിയാണ് ഈ കേസിൽ സംഘപരിവാർ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. മാത്രമല്ല, കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയുള്ള സംഘപരിവാർ നീക്കവും അത്യന്തം അപകടകരമാണ്. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ എറണാകുളം പാറക്കടവ് കുറുമശ്ശേരിയിലെ മോദി ബേക്കറിക്കെതിരേ ഹിന്ദു ഐക്യവേദി രംഗത്തുവന്നതും തുടർന്നുള്ള പ്രസ്താവനകളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. സർക്കാർ തുടർന്നുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ് സംഘപരിപാരത്തിന് വളക്കുറൂള്ള മണ്ണായി കേരളത്തെ മാറ്റിയത്. നുണബോംബുകൾ പൊട്ടിച്ച് ഉത്തരേന്ത്യൻ മോഡൽ വർഗീയത കേരളത്തിലും പയറ്റാനുള്ള ആർഎസ്എസ് നീക്കത്തിനെതിരേ ഇനിയെങ്കിലും സർക്കാർ മൗനം വെടിയണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.