റാഞ്ചി: മെഡിക്കൽ വിദ്യാർത്ഥിനിയെ അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഝാർഖണ്ഡ് പൊലീസ്. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ പത്രത്തു അണക്കെട്ടിലാണ് 22കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഹസാരിബാഗ് മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോഡ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് മരിച്ചത്. കൈയും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം ഉൾപ്പെടെ വിവിധ സാധ്യതകൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂട്ടുകാരുമായി അണക്കെട്ടിൽ എത്തി അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം സംഭവിച്ചതാകാം എന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബന്ധുക്കൾ ഉൾപ്പെടെ സംശയം ഉന്നയിച്ചതോടെ വിശദമായി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അണക്കെട്ടിന് സമീപത്ത് നിന്ന് വിദ്യാർത്ഥിനിയുടേത് എന്ന് കരുതുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്.

രാംഗഡ്, ഹസാരിബാഗ് പൊലീസിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് രൂപം നൽകിയത്. ബലാത്സംഗം ഉൾപ്പെടെ വിവിധ സാധ്യതകൾ അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു.