കോഴിക്കോട്: ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് സമസ്ത കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിന്റെ കൺവീനർ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയതെന്നതും ശ്രദ്ധേയമായിരുന്നു.

സമ്മേളനത്തിൽ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് വ്യക്തമാക്കി. കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് ചില ചാനലുകളിലും ഓൺലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം അറിയിച്ചു.

എന്റെ അറിവോടെയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാർത്തകളിൽ എന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

്. സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ ജാഗ്രതാനിർദ്ദേശമുണ്ടായത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തിൽ പറയുന്നു. സിപിഎമ്മുമായി സമസ്ത അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പ്രമേയം പാസാക്കിയത്. ജിഫ്രി തങ്ങളായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സമസ്ത പാസാക്കിയ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

1- വിശ്വാസികളുടെ ജീവിതലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണയോഗ്യരും സച്ചരിതരുമായ ആദ്യകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടും മാത്രം മതവിഷയങ്ങളിലും അനുബന്ധമായ ഭൗതികവിഷയങ്ങളിലും നിലപാടെടുക്കണമെന്നും മുഴുവൻ മുസ്ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക-പാരത്രിക ജീവിതവിജയം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്നും മുസ്ലിം ബഹുജനങ്ങളോട് ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.

2- സമുദായ പുരോഗതിയുടെ നാനാതുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തിയ കേരളത്തിലെ ഉലമ-ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നിപ്പറയുകയും സമുദായശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാ പ്രവർത്തകരും മുസ്ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

3- ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്യുന്നു.

4- കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന വിധം വിവിധ മതവിശ്വാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും, നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരുന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധനീക്കങ്ങളും നടത്തുന്നവരെ അതത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

5- വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിതപങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നതവിദ്യാഭ്യാസവും തൊഴിൽപരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താൽപര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്നവിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഈ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.