കൊല്ലം: എത്രയൊക്കെപ്പണിയെടുത്താലും എവിടെയും അടയാളപ്പെടുത്താതെ പോകുന്ന ജീവിതങ്ങളാണ് കരാർ ജീവനക്കാരുടേത്. ജോലി സ്ഥിരത ഉറപ്പുവരുത്താമെന്ന പ്രതീക്ഷയിൽ ആത്മാർത്ഥമായി പണിയെടുക്കുകയും എന്നാൽ ഒരു ഉത്തരവിന്റെ പുറത്ത് ഒന്നിമില്ലാതെ ഓഫീസിന്റെ പടിയിറങ്ങേണ്ടിയും വരുന്നതാണ് ഇവരിൽ ഭൂരിഭാഗത്തിന്റെയും അവസ്ഥ.സമീപകാലത്ത് ഇറങ്ങിയ ഒരു സിനിമ ഇതേ വിഷയം സംസാരിച്ച് കൈയടി നേടുകയും ചെയ്തിരുന്നു. ഇത്തരക്കാരുടെ പ്രവർത്തന മികവ് എവിടെയും അടയാളപ്പെടുത്താതെ പോകുമ്പോൾ വല്ലപ്പോഴും മാത്രം ലഭിച്ചേക്കാവുന്ന അഭിനന്ദനങ്ങളാണ് ഏക ആശ്വാസം.

അത്തരമൊരു ആഹ്ലാദത്തിലാണ് ധനകാര്യവകുപ്പിനു കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുന്ന പരവൂർ പൊഴിക്കര ഡി.എസ്. വിഹാറിൽ അജുസൈഗൾ എ്ന്ന യുവതി. അഭിനന്ദനങ്ങൾ ലഭിച്ചത് കേവലം ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമല്ല സാക്ഷാൽ വകുപ്പ് മന്ത്രിയിൽ നിന്നും മറ്റു മന്ത്രിമാരിൽ നിന്നുമാണ് അജുവിന് അഭിനന്ദനമെത്തിയത്.

''റേഷൻ കുരുക്ക് അഴിക്കുന്നതിൽ അറിയപ്പെടാത്ത ഈ ജീവനക്കാരി നൽകിയ സംഭാവന എത്ര വലുത്.'' എന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക്കും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്.വെറുതെയല്ല, കോടികളുടെ ലാഭമാണ് ഈ അറിയപ്പെടാത്ത ജീവനക്കാരി സംസ്ഥാന സർക്കാരിന് ഉണ്ടാക്കിക്കൊടുത്തത്.

റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യം ഏറ്റെടുത്തത്. 50 ലക്ഷത്തിൽപ്പരം മുൻഗണനാ കാർഡ് ഉടമകൾ. 90 ലക്ഷത്തിൽപ്പരം കെട്ടിട ഉടമകൾ. 45 ലക്ഷത്തിൽപരം വാഹന ഉടമകൾ. ഇവരുടെ മേൽവിലാസങ്ങൾ ഒത്തുനോക്കിയാണ് അനർഹരെ കണ്ടുപിടിച്ചത്. അതിനുള്ള സോഫ്റ്റ്‌വേർ ഉണ്ടാക്കി. വിലകൂടിയ വാഹനങ്ങളുള്ള 4,642 'അങ്ങേയറ്റം പാവപ്പെട്ടവരെ'യും 36,670 'പാവപ്പെട്ട'വരെയും കണ്ടെത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീർണ്ണ വിവരങ്ങളും ഒത്തുനോക്കി, 1000 ചതുരശ്ര അടിക്കുമേൽ വീടുള്ള 19,359 'പാവപ്പെട്ട'വരെയും 1,51,111 'മുൻഗണന'ക്കാരെയും കണ്ടെത്തി.

ലിസ്റ്റ് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും റേഷനിങ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. അവർ പരിശോധന നടത്തി അനർഹരെ കണ്ടെത്തി. ഇതുവരെയായി 5.62 ലക്ഷം കാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്നും മാറി. കണ്ടെത്തിയ അനർഹരിൽ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളുടെ മൂല്യമുള്ള സേവനമാണ് അങ്ങനെ ലഭിച്ചിരിക്കുന്നത്.

ഇവിടെക്കൊണ്ടും തീർന്നില്ല അജുവിന്റെ ഇടപെടൽ.പെൻഷൻ രംഗത്തായിരുന്നു മറ്റൊരു ഇടപെടൽ.മരിച്ചുപോയവർ പെൻഷൻ വാങ്ങുന്നത് കണ്ടെത്തിയതായിരുന്നു മറ്റൊരു സേവനം. സംസ്ഥാനത്ത് ക്ഷേമപെൻഷനും സാമൂഹിക സുരക്ഷാപെൻഷനും വാങ്ങുന്ന 47 ലക്ഷം പേരിൽ 4.5 ലക്ഷം അനർഹർ പുറത്താവുകയും ചെയ്തു. ആ വഴി 600 കോടി രൂപയെങ്കിലും നാടിന് ലഭിച്ചിട്ടുണ്ടെന്നുമാണ് ഏകദേശ കണക്ക്.

ഗോത്രജനതയ്ക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്ന ദൗത്യത്തിനു പിന്നിലും അജുവിന്റെ കൈകളുണ്ടായിരുന്നു. ഇതിന്റെ പേരിൽ മന്ത്രി എ.കെ. ബാലൻ കഴിഞ്ഞദിവസം ഉപഹാരം നൽകി ആദരിച്ചിരുന്നു. എല്ലാ പൗരന്മാർക്കുമുള്ള സേവനങ്ങൾ ഓൺലൈനാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിപ്പോൾ അജു.

കംപ്യൂട്ടർ എൻജിനിയറിങ്ങും എം.ബി.എ.യും പാസായ അജു, ടാൻഡം, ടെക്നോ പാർക്ക്, എൻ.ഇ.സി. തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് കോ -ഓർഡിനേറ്റർ ആയി ജോലിചെയ്തിട്ടുണ്ട്. പരവൂർ സർവീസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സാബു കഴിഞ്ഞവർഷം മരിച്ചു. അച്ഛൻ: ഗൗതമ സൈഗൾ. അമ്മ: സുധർമ സൈഗൾ. മകൾ: ആദ്യസാബു.ന്യൂഡൽഹി ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സിൽനിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണ് യുവ പ്രതിഭയ്ക്കിപ്പോൾ.