അഹമ്മദാബാദ്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചറിന്റെ പരുക്ക് വഷളായതോടെ ഏകദിന പരമ്പര നഷ്ടമായേക്കും. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആർച്ചറിന് കൈമുട്ടിന് പരുക്കേറ്റത്. തുടർന്ന് അവസാന ടെസ്റ്റ് നഷ്ടമായി. പിന്നാലെ നടന്ന അഞ്ച് ട്വന്റി20 മത്സരങ്ങളും ആർച്ചർ കളിച്ചിരുന്നെങ്കിലും താരത്തിന്റെ പരുക്ക് വഷളായതായി ക്യാപ്റ്റൻ ഒയിൻ മോർഗനാണ് അറിയിച്ചത്.

പരുക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചേക്കില്ലെന്നാണ് വിവരം. ഈ മാസം 23 മുതൽ പുണെയിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയും ആർച്ചറിന് നഷ്ടമായേക്കുമെന്നാണ് വിലയിരുത്തൽ.

'ഏകദിനത്തിൽ ആർച്ചർ കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇന്നു രാത്രിയും നാളെയും അദ്ദേഹത്തിന്റെ സ്ഥിതി പരിശോധിക്കും. ആർച്ചറിന്റെ പരുക്ക് വഷളായിട്ടുണ്ട് എന്നത് വാസ്തവമാണ്' അഞ്ചാം ട്വന്റി20ക്ക് ശേഷം മോർഗൻ പറഞ്ഞു.

അടുത്ത മാസം ഒൻപത് മുതലാണ് ഐപിഎലിന്റെ പുതിയ പതിപ്പ് ആരംഭിക്കുക. പുതിയ സാഹചര്യത്തിൽ സീസണിന്റെ ആദ്യ പകുതിയെങ്കിലും ആർച്ചറിന് നഷ്ടമാകുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണിനു കീഴിൽ കിരീടം ലക്ഷ്യമിടുന്ന രാജസ്ഥാൻ റോയൽസിന് ആർച്ചറിന്റെ അസാന്നിധ്യം കനത്ത തിരിച്ചടിയാകും.