കണ്ണൂർ: കണ്ണൂരിന്റെ ടൂറിസം വികസനമാണ് എംപിയെന്ന നിലയിൽ ലക്ഷ്യമിടുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ ടൂറിസം മേഖലയിൽ അനന്ത സാധ്യതകളാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ വികസന രംഗത്ത് മുന്നേറാനാവുമെന്നും ബ്രിട്ടാസ് പറഞ്ഞു. 'ഇന്ത്യൻ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാണ്.

പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പാർലമെന്റിനെ പരിഗണിക്കുന്നില്ല. യാതൊരു അവധാനതയും കൂടാതെ ദോശ ചുട്ടെടുക്കുന്നതു പോലെയാണ് ബില്ലുകൾ പാസാക്കുന്നത്. വർഷകാല സമ്മേളനത്തിൽ ഒരു തവണ മാത്രമാണ് പ്രധാനമന്ത്രി മോദി സഭയിൽ വന്നത്. പെഗ സാസ് ഫോൺ ചോർത്തൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ തകർക്കാനുള്ളതാണ് ആരുടെയും ഫോൺ ചോർത്താമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യയിൽ തന്നെ മറ്റെങ്ങും ഇല്ലാത്ത തരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ണുരിലുണ്ട്. കണ്ണുർ വിമാനതാവളത്തിൽ നിന്നും ഒരു മണിക്കൂർ വ്യത്യാസങ്ങളിൽ ഇവിടേക്ക് പോയി വരാം സാഹസിക ടൂറിസത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നും കാശ്മീരിലേക്ക് വരെ ബൈക്കോടിച്ചു പോകുന്നവരാണ് നമ്മൾ മലയാളികൾ 'പൈതൽ മല - പാലക്കയം തട്ട് - കാഞ്ഞിരക്കൊല്ലി മേഖലയിലേക്ക് ഹിൽ ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്.

ഈ പദ്ധതി വന്നാൽ പ്രദേശത്ത് ഒട്ടേറെ വികസന സാധ്യതകളുണ്ടാവും കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി വനംവകുപ്പിന്റെ അനുമതിയോടെ പ്രകൃതിക്ക് ദോഷം ചെയ്യാതെ മാത്രമേ നടത്താൻ കഴിയുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് വനം - ടൂറിസ്റ്റ് മന്ത്രിമാരുടെ സീ യുക്തയോഗം തിരുവനന്തപുരത്ത് ചേരുമെന്ന് ബ്രിട്ടാസ് പറഞ്ഞു. ചടങ്ങിൽ പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.