ലണ്ടൻ: യുകെ മലയാളികൾക്കിടയിൽ ദിവ്യത്വ വേഷം കെട്ടിയെത്തിയ വ്യാജ പുരോഹിത വേഷധാരിക്കെതിരെ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ് . ആറു വർഷം മുൻപ് പുരോഹിതനെന്ന വ്യാജേനെ യുകെ സന്ദർശനം അടക്കം അനേകം വിദേശ രാജ്യങ്ങളിൽ കറങ്ങി നടന്ന ജോസെഫ് ജോസെഫ് എന്ന ജോസ് മാളിയേക്കൽ എന്നയാൾക്കെതിരെയാണ് ഇക്കഴിഞ്ഞ നവംബർ 30 നു മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ രംഗത്ത് വന്നിരിക്കുന്നത് . ഇയാൾ വർഷങ്ങളായി സീറോ മലബാർ വിശ്വാസികൾക്കിടയിൽ നടത്തി വന്ന പ്രവർത്തനങ്ങളിൽ സഭയ്ക്ക് യാതൊരു പങ്കാളിത്തവും ഇല്ലെന്നും ബിഷപ് വിശദീകരിക്കുന്നു .

തനിക്കു സഭയുടെ അംഗീകാരം ഉണ്ടെന്ന മട്ടിൽ ഇയാൾ പ്രചാരണം നടത്താൻ ആരംഭിച്ചത് നിരവധി ആളുകൾക്കിടയിൽ നിന്നും പരാതി ലഭിച്ചതോടെയാണ് പൊതു അറിയിപ്പ് നല്കാൻ നിർബന്ധിതം ആയതെന്നും ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നു . കെന്റിൽ ഉള്ള ഒരു സുഹൃത്ത് മുഖേനെ യുകെയിൽ എത്തിയ പുരോഹിത വേഷധാരി പ്രധാന ധ്യാന കേന്ദ്ര വേദികളിൽ അടക്കം സാന്നിധ്യം അറിയിച്ചു ഔദ്യോഗികമെന്നു വരുത്താൻ ശ്രമം നടത്തിയതായി യുകെ മലയാളികളായ വിശ്വാസികൾ അക്കാലത്തു തന്നെ പുരോഹിതരിൽ പലരെയും അറിയിച്ചിരുന്നതാണ് .

അപകടം വഴിത്തിരിവായെന്നു വ്യാജ പുരോഹിതൻ

കഴിഞ്ഞ 25 വർഷമായി പുരോഹിതനായും സുവിശേഷ പ്രസംഗികനായും ആത്മീയ പ്രവർത്തകനായും വിവിധ പള്ളികളിൽ സഹ വികാരിയായും ധ്യാന വേദികളിൽ അത്ഭുത പ്രവർത്തകനും ആയി അവതരിച്ചിട്ടുള്ള ജോസ് മാളിയേക്കൽ വിശ്വാസികൾക്കിടയിൽ കെട്ടാത്ത വേഷമില്ലെന്നതാണ് സത്യം . 1995 ൽ ഉണ്ടായ ഒരു ബൈക്ക് അപകടത്തിന് ശേഷം '' തല തിരിഞ്ഞ '' ഇയാൾ മാതാവിന്റെ ദർശനം ഉണ്ടായി എന്നാണ് തനിക്കു പരിചയമുള്ളവരോട് പറഞ്ഞിരുന്നത് .

അന്ന് മുതൽ പല തരം ദിവ്യത്വം കാട്ടി നടക്കാനും തുടങ്ങി . എന്നാൽ ഇയാളുടെ പ്രവർത്തികളിൽ പലർക്കും സംശയം തോന്നിയിരുന്നെങ്കിലും അനേകം വൈദികരുമായുള്ള അടുപ്പം മൂലം വ്യാജ വൈദികനാണോ എന്ന് തിരിച്ചറിയാൻ മാർഗ്ഗമില്ലാത്തതിനാൽ ആരും പരാതിപ്പെടാൻ തയ്യാറായില്ല . തനിക്ക് സർവ്വസ്വതന്ത്രത്തോടെ പലയിടത്തും എത്താൻ ആയതോടെ ജോസ് മാളിയേക്കൽ യഥാർത്ഥ വൈദികരേക്കാൾ വിശ്വാസം ആത്മീയ രംഗത്ത് നേടിയെടുത്തു എന്നത് ഇദ്ദേഹം സമ്പാദിച്ചു കൂട്ടിയ ആരാധകരുടേ എണ്ണം തെളിയിക്കുന്നു .

പത്തുവർഷമായി യുകെയിലെ സാന്നിധ്യം , അനേകം പേരുടെ വീടുകളിൽ മാന്ത്രിക വിദ്യകൾ കാട്ടിയതായി വെളിപ്പെടുത്തൽ

കെന്റിലെ ഒരു പരിചയക്കാരൻ മുഖേനെയാണ് ജോസ് മാളിയേക്കൽ യുകെയിൽ എത്തുന്നത് . 2010 മുതൽ പ്രാർത്ഥന ഗ്രൂപ്പുകൾ യുകെയിലെങ്ങും പച്ച പിടിച്ചു തുടങ്ങിയ കാലം ആയതിനാൽ തനിക്കു പറ്റിയ വിളനിലമാണ് യുകെ എന്ന തിരിച്ചറിവാണ് ഇയാളെ ആകർഷിച്ചത് . ഇതിനിടെയിൽ സ്വാഭാവികമായും ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് പരാതി ലഭിച്ചതോടെ ഇയാൾ ബിഷപ്പിന്റെ ആസ്ഥാനത്തു ചോദ്യം ചെയ്യപ്പെടാനിടയായി .

അന്ന് ഇയാൾ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ പലവട്ടം യുകെ സന്ദർശനം നടത്തിയതായി പറയുന്നുണ്ട് . ഒരിക്കലും വൈദിക പരിശീലനം നേടിയിട്ടില്ലെന്നു ബിഷപ്പിനു മുന്നിൽ സമ്മതിച്ച ഇയാൾ സമസ്താപരാധം ചൊല്ലിയതോടെ മാനുഷിക പരിഗണന നൽകി മാപ്പു നല്കാൻ അന്ന് ബിഷപ് തീരുമാനിക്കുക ആയിരുന്നു . എന്നാൽ പിന്നീട് കൂടുതൽ കരുത്തോടെ ഇയാൾ ആത്മീയ തട്ടിപ്പിൽ സജീവമാകുക ആയിരുന്നു .

ഇഷ്ടകേന്ദ്രം ധ്യാന സദസ്സുകൾ , ബ്ലാക് മാജിക്കിൽ വിദഗ്ധൻ , മുല്ലപ്പൂ സുഗന്ധം

യുകെയിലെ ആയിരങ്ങൾ തടിച്ചു കൂടുന്ന ധ്യാന സദസുകളിൽ ഔദ്യോഗിക പരിവേഷത്തോടെ പങ്കെടുത്താണ് ഇയാൾ വിശ്വാസികൾക്ക് മുന്നിൽ തന്റെ പ്രവർത്തന രംഗം വിപുലീകരിച്ചതു . ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മുന്നേ അറിവുണ്ടായിരുന്ന കവൻട്രിയിലെയും മറ്റും ചില വിശ്വാസികൾ അക്കാലത്തു വൈദികർക്ക് മുന്നറിയിപ്പു നല്കിയിരുന്നെകിലും വേണ്ടത്ര തെളിവില്ലാത്തതിനാൽ ഇയാൾ നിർബാധം ധ്യാന വേദികളിൽ പ്രത്യക്ഷപ്പെടുന്നത് പതിവായി .

ഇയാൾ ജപിച്ചു നൽകുന്ന കൊന്തയ്ക്കു മുല്ലപ്പൂവിന്റെ സുഗന്ധം ആണെന്നും ഇയാളുടെ ശരീരത്തിൽ ക്രിസ്തു ദേവന്റേതു പോലെ തിരുമുറിവുകൾ ഉണ്ടെന്ന പ്രചാരണവും ശക്തമായതോടെ സ്ത്രീകൾ അടക്കമുള്ള നിർദോഷികളായ വിശ്വാസികൾ ജോസ് മാളിയേക്കലിൽ ദിവ്യതമാണ് കണ്ടെത്തിയത് . യുകെയിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും ആരാധകരെ സ്വന്തമാക്കിയ ഇയാൾ വൈദികർക്ക് ലഭിക്കുന്ന സർവ്വസ്വതന്ത്രത്തോടെയും വിശ്വാസികളുടെ വീടുകളിലാണ് താമസം തരപ്പെടുത്തിയതും .

ലിവർപൂൾ , കെന്റ് , വെയ്ൽസ് , ബിർമിങ്ഹാം എന്നിവിടങ്ങളിൽ ഒക്കെ പലരുടെയും വീടുകളിൽ കൂടോത്രം എന്നറിയപ്പെടുന്ന ബ്ലാക് മാജിക് നടത്തി ഇയാൾ വളരെ വേഗം പേരെടുക്കുക ആയിരുന്നു .

തല തിരിഞ്ഞ വഴികൾ , അത്ഭുതം കണ്മുന്നിൽ

മറ്റുള്ളവർക്കു കാണാൻ കഴിയാത്ത പലതും തനിക്കു കാണാമെന്നും തന്നെ സംശയിക്കുന്നവർക്കു അപകടം ഉണ്ടാകും എന്നൊക്കെയാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത് . ഒരിക്കൽ ഒരു യുവാവിനോട് തെറ്റായ ദിശയിൽ ബൈക്ക് ഓടിക്കാൻ നിർദേശിച്ചതിനെ തുടർന്ന് അയാൾ അപകടത്തിൽ ആയതോടെയാണ് ഇയാളിൽ ചെറുപ്പക്കാരായ ചിലർക്ക് ആദ്യ കാലത്തു തന്നെ സംശയം തോന്നിയത് . തുടർന്ന് ഇയാളുടെ വിഹാര കേന്ദ്രങ്ങളിൽ ചെറുപ്പക്കാർ നടത്തിയ അംനൗഷണങ്ങളിൽ ജോസ് മാളിയേക്കൽ അതാതു പള്ളികളിൽ വികാരി ആയിരുന്നവരേക്കാൾ സ്വാതന്ത്ര്യത്തോടെ ഇടപെടൽ നടത്തുന്നതാണ് കണ്ടത് .

തിരുവനന്തപുരത്തെ വലിയതുറ പള്ളിയിലും മറ്റും ഇയാൾ ഇത്തരത്തിലാണ് പെരുമാറിയത് . ഇതോടൊപ്പം വേളാങ്കണ്ണി , വിശുദ്ധ നാടുകൾ , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഒക്കെ ജോസ് മാളിയേക്കൽ ആത്മീയ തേജസായി നിറഞ്ഞാടുക ആയിരുന്നു .

നാടെങ്ങും സമ്പത്ത് , അതിനൊപ്പം കേസുകൾ

ഇടക്കാലത്തു തൊടുപുഴ കേന്ദ്രമാക്കിയ ഇയാൾക്ക് ഒരു പ്രവാസി സൗജന്യമായി വിട്ടുനൽകിയ ബഹുനില മാളിക കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം . ഒരിക്കലും തന്റെ ഫോട്ടോകൾ പുറത്തു പോകാതിരിക്കാൻ ശ്രദ്ധിച്ച ജോസ് പോകുന്നിടത്തെല്ലാം സ്വന്തം ക്യാമറയിൽ ചിത്രം പകർത്തി താൻ ഉൾപ്പെടാത്ത ചിത്രങ്ങൾ മാത്രം ആരാധകർക്ക് നൽകുന്നതും ഇയാളുടെ പ്രത്യേക സവിശേഷത ആയിരുന്നു . സോഷ്യൽ മീഡിയ ഉപയോഗം ഇല്ലെന്നതിനാൽ ഇയാളെ പിന്തുടരുക എന്നതും അത്ര എളുപ്പമല്ലാത്ത കാര്യമാക്കി .

എന്നാൽ അടുത്തിടെയായി എറണാകുളം കേന്ദ്രമാക്കി പ്രവർത്തനം വിപുലപ്പെടുത്തിയ ഇയാൾ അനേകം പേരിൽ നിന്നുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും അത്തരത്തിൽ ലഭിച്ച തുക പൂർണമായും റിയൽ എസ്‌റെറ് ബിസിനെസ്സിൽ നിക്ഷേപിക്കപ്പെടുക ആയിരുന്നു എന്നും കാഞ്ഞിരപ്പള്ളി ബിഷപ്പിനു പരാതി ലഭിക്കുക ആയിരുന്നു . ഇയാൾക്ക് കേരളമെങ്ങും ഭൂമി ഉണ്ടെന്നാണ് ബിഷപ്പിനു ലഭിച്ച പരാതി . കൂടാതെ ഇതിൽ പലതും തർക്കത്തിൽ ആകുകയും തുടർന്ന് വിവിധ ജില്ലകളിൽ കേസുകളിലേക്കു നയിക്കുകയും ആയിരുന്നു .

ഇതേതുടർന്ന് ആർച് ബിഷപ്പുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി ബിഷപ്പ് വിശ്വാസികൾക്കും സിറോ മലബാറിന് കീഴിലുള്ള മുഴവൻ ബിഷപ്പുമാർക്കും മുന്നറിയിപ്പ് കത്ത് നൽകുക ആയിരുന്നു . യുകെ ഇയാളുടെ പ്രധാന ഇടത്താവളം ആയതിനാൽ മുൻകൂട്ടി തന്നെ യുകെ ബിഷപ്പിനു വിവരം നൽകിയതായും വിവരമുണ്ട് . യുകെയിൽ എത്തിയപ്പോൾ ഇയാളുടെ മാന്ത്രിക പ്രകടനം കണ്ടു വിശ്വാസികൾ പലരും വൻതുക തന്നെ ദാനമായി നൽകിയിട്ടുണ്ട് . ഇതുകൂടാതെ പലരിൽ നിന്നും ഇയാൾ വലിയ തുകകൾ പലവിധ ആവശ്യം പറഞ്ഞും സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം . ഇക്കൂട്ടത്തിൽ സമൂഹത്തിൽ ഏറെ അറിയപ്പെടുന്നവരുമുണ്ട് . എന്നാൽ മാനഹാനി ഓർത്തു പണം നഷ്ടമായ കാര്യം മറച്ചു വയ്ക്കുവാനാണ് ഏവരും ഇപ്പോൾ ശ്രമിക്കുന്നത് .

ബിഷപ്പിന്റെ മുന്നറിയിപ്പ് കത്ത് പുറത്തായതോടെ ഇയാളുടെ പേരിലുള്ള ഫോൺ നമ്പറുകൾ എല്ലാം പ്രവർത്തന രഹിതമായ നിലയിലാണ് . കഴിഞ്ഞ ഏതാനും ദിവസമായി ഇയാളെ ബന്ധപ്പെടാൻ ബ്രിട്ടീഷ് മലയാളി ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച് ഓഫ് ചെയ്തിരിക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നത് .