തിരുവനന്തപുരം : പ്രതികൂലമായ സാഹചര്യങ്ങളോട് പൊരുതി റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാഞ്ഞങ്ങാട് സ്വദേശി രഞ്ജിത്ത് ആർ. പാണത്തൂരിന്റെ ജീവിതം ഇന്ന് കേരളം ചർച്ച ചെയ്യുകയാണ്. ബംഗളുരു ക്രൈസ്റ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഐ.ഐ.എമ്മിൽ നിന്നുള്ള അപ്പോയ്‌മെന്റ് ലെറ്റർ ലഭിച്ചത്. ഈ വിവരം തന്റെ കുഞ്ഞുവീടിന്റെ പടവും ചേർത്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെയാണ് രഞ്ജിത്തിന്റെ കഥ എവരും അറിയുന്നത്.

അതിന് പിന്നാലെ പോസ്റ്റ് ഷെയർ ചെയ്തും രഞ്ജിത്തിനെ അഭിനന്ദിച്ചും മന്ത്രി തോമസ് ഐസക്ക് രംഗത്ത് എത്തിയിരുന്നു.ഈ അഭിനന്ദനത്തിനും മന്ത്രിയുടെ പോസ്റ്റിനും മറുപടിയുമായാണ് മാധ്യമപ്രവർത്തകൻ കെ.സന്തോഷ്‌കുമാർ രംഗത്ത് വന്നത്.രഞ്ജിത്തിന്നെ പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതെന്ന് സന്തോഷ് കുമാർ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക നിയമന അഭിമുഖത്തിൽ നാലാം റാങ്കുണ്ടായിട്ടും നാലൊഴിവുകൾ ഉണ്ടായിട്ടും നിയമനം നൽകിയില്ലെന്ന് സന്തോഷ് കുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും കാലിക്കറ്റ് സർവകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറി നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.


പോസ്റ്റിന്റെ പൂർണ്ണരൂപം

 

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അദ്ധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അദ്ധ്യാപക നിയമന അഭിമുഖത്തിൽ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്‌സിനും നിയമനം നൽകാതെ 'പാർട്ടി യോഗ്യതയുള്ള' പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ Dr. P M Rasheed Ahammad ആണ് കേസ് ഫയൽ ചെയ്തത്.

സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും 'മതിയായ യോഗ്യരായവർ' ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെപോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു.

നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അദ്ധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കിയത്