ഭുവനേശ്വർ: ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബെൽജിയത്തെയാണ് ഇന്ത്യൻ യുവനിര തറപറ്റിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ശർദ്ദ നന്ദ തിവാരി നേടിയ ഒരേയൊരു ഗോളിന്റെ ബലത്തിലാണ് ഇന്ത്യ ക്വാർട്ടർ കടമ്പ മറികടന്നത്.ജർമനിയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

രണ്ടാം ക്വാർട്ടറിൽ എസ്.എൻ തിവാരിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 21ാം മിനിട്ടിലാണ് പെനാൽട്ടി കോർണറിലൂടെ തിവാരി ഇന്ത്യക്ക് ലീഡ് നേടികൊടുത്തത്. അതിനു ശേഷം ബെൽജിയം തുടർച്ചയായി ഇന്ത്യൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും പ്രതിരോധ നിര പതറാതെ ഉറച്ചു നിന്നു.

മത്സരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ ബെൽജിയത്തിന് ഒന്നിനുപിറകേ ഒന്നായി നിരവധി പെനാൽട്ടി കൊർണറുകൾ ലഭിച്ചെങ്കിലും ഒന്ന് പോലും ഗോളാക്കാൻ അവർക്ക് സാധിച്ചില്ല.ഇന്ത്യയുടെ വിഷ്ണുകാന്ത് സിങ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ ഗോൾകീപ്പർ പവൻ നടത്തിയ മികച്ച പ്രകടനമാണ് ജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബെൽജിയത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ പവൻ രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്ന് നടന്ന മറ്റൊരു ക്വാർട്ടറിൽ സ്‌പെയിനിനെ 3-1ന് പെനാൽട്ടിയിലൂടെ മറികടന്നാണ് ജർമനി സെമിയിൽ എത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.