ന്യൂഡൽഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻവി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുത്തു.

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് അധികാരം ഏൽക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എസ്എ ബോബ്ഡെ വിരമിച്ചിരുന്നു. പിന്നാലെയാണ് രമണയുടെ സ്ഥാനാരോഹണം.


കോവിഡ് വ്യാപനത്തിന്റെ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നതെന്ന് ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിക്കവെ രമണ അഭിപ്രായപ്പെട്ടിരുന്നു. അഭിഭാഷകരും ജഡ്ജിമാരും കോടതി ജീവനക്കാരടക്കം പലർക്കും രോഗം ബാധിച്ചു. ഈ മഹാമാരിയെ നമ്മുടെ സമർപ്പണ മനോഭാവത്തിലൂടെ കീഴടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.