ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തലുമായി ജ്യോതിരാദിത്യ സിന്ധ്യ. ബിജെപിയിൽ ചേക്കേറിയ ശേഷം നടന്ന പൊതു സമ്മേളനത്തിലാണ് സിന്ധ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ജനങ്ങളെ സേവിക്കുന്ന ആളാണ്, അല്ലാതെ കസേരയും പദവിയും മോഹിക്കുന്നയാളല്ല. ആയിരുന്നെങ്കിൽ ആ ക്ഷണം സ്വീകരിച്ചേനെയെന്ന് സിന്ധ്യ പറഞ്ഞു.

കമൽനാഥിന്റേയും ദിഗ്‌വിജയ് സിംഗിന്റേയും പേരെടുത്ത് പറഞ്ഞായിരുന്നു സിന്ധ്യയുടെ പ്രതികരണം. എന്നാൽ കമൽനാഥ് സർക്കാരിന്റെ ഭാവി എന്താകുമെന്ന് മുൻകൂട്ടി കാണാൻ സാധിച്ചതിനാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു. ഗ്വാളിയാർ-ചമ്പൽ മേഖലയിൽ മൂന്ന് ദിവസത്തെ ബിജെപിയുടെ അംഗത്വ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു സിന്ധ്യ.അതേസമയം, കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രിയാക്കാത്തതിൽ പരാതിപ്പെട്ട ആളാണ് സിന്ധ്യയെന്നുമായിരുന്നു കോൺഗ്രസിന്റെ മറുപടി.

എംഎ‍ൽഎമാരുടെ യോഗത്തിൽ കേവലം 19 പേരാണ് സിന്ധ്യയെ പിന്തുണച്ചതെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് പോയതോടെയാണ് മദ്ധ്യപ്രദേശിൽ പാർട്ടി രക്ഷപ്പെട്ടതെന്ന് കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടാൽ ഗ്വാളിയോറിലെയും ചമ്പൽ ജില്ലയിലെയും പാർട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞു. എന്നാൽ അങ്ങനൊന്നും ഉണ്ടായിട്ടില്ലെന്നും സിന്ധ്യ പോയതോടെ കോൺഗ്രസിൽ സംഭവിച്ചത് ഒരു നവീകരണമാണെന്നായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്.