തിരുവനന്തപുരം: ഒറ്റയടിക്ക് ശമ്പളത്തിൽ ഒരു ലക്ഷം രൂപ സ്വയം വർധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടി കെ എം രതീഷിന്റെ ഉത്തരവ്. 70,000 ത്തിൽ നിന്നും 1,70 ,000 രൂപയായാണ് ശമ്പളം വർദ്ധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് കെ എം രതീഷ് ഉത്തരവിറക്കിയത്. ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഖാദി ബോർഡ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു. ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്.

ഇത് അംഗീകരിച്ച് ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി ഫയൽ ധനകാര്യ വകുപ്പിന് നൽകി. ധനകാര്യ വകുപ്പും ഇതിന് അംഗീകാരം നൽകി. എന്നാൽ മുൻസെക്രട്ടറിമാരുടെ ശമ്പളം 80000 രൂപയായതിനാൽ ഇരട്ടി ശമ്പളം നൽകാനാവില്ലെന്ന് വ്യവസായ സെക്രട്ടറി നിലപാടെടുത്തിരുന്നു. അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നത് മറച്ചുവച്ച് 2020 ഫെബ്രുവരിയിലാണ് രതീഷിന് ഖാദി ബോർഡ് സെക്രട്ടറിയായി സർക്കാർ നിയമനം നൽകിയത്.

രതീഷിനെതിരായ സിബിഐ കേസ് അറിയില്ലെന്നായിരുന്നു അന്ന് സർക്കാർ വിശീദീകരണം.തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസെടുത്തത്. ഇതേ തുടർന്ന് രതീഷിനെ കോർപ്പറേഷനിൽ നിന്നും നീക്കം ചെയ്തിരുന്നു.