കോഴിക്കോട്: ഏറ്റവും കൂടുതൽ തവണ സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ ഇടം നേടിയ നേതാവാണ് പുതിയ കെപിസിസി വക്താവായ കെ സി അബു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പതിവ് പോലെ സാധ്യത പട്ടികയിൽ ഇടം നേടിയെങ്കിലും സീറ്റ് കിട്ടിയില്ല. ലതിക സുഭാഷിന്റെ പ്രതികരണം വലിയ തോതിൽ വൈറലാകുമ്പോൾ പ്രതിഷേധിക്കാനായി മുണ്ഡനം ചെയ്യാൻ പോലും തലയിൽ മുടിയില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കെസിയുടെ വാക്കുകൾ ഇങ്ങനെ: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഉത്സവപ്പറമ്പിലെ ചെണ്ടക്കോട്ട് കേൾക്കുമ്പോൾ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളുമ്പോലെ ഞാൻ എന്റെ ബയോഡേറ്റ സമർപ്പിക്കാറുണ്ട്. സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപനം വന്നപ്പോൾ എനിക്കും പ്രയാസമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ മുണ്ഡനം ചെയ്യാൻ തലയിൽ മുടിപോലുമില്ലാത്ത അവസ്ഥയാണ്. ഞാൻ സ്ഥിരമായി പോകുന്ന ബാർബർ ഷോപ്പിൽ പോയി ചോദിച്ചപ്പോൾ അഞ്ച് വർഷം മുന്നെയായിരുന്നെങ്കിൽ മുണ്ഡനം ചെയ്യാം എന്നായിരുന്നു. അഞ്ച് വർഷം മുന്നെയായിരുന്നെങ്കിൽ ചെറുപ്പം എന്ന പരിഗണനയിൽ സീറ്റ് തരാം എന്നാണ് പാർട്ടിയും പറയുന്നത്. ഇപ്പോൾ മുണ്ഡനം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.

നമ്മൾ ഹസ്തരേഖക്കാരനെ കാണുമ്പോൾ അയാൾ നമ്മളോട് ഒരു നമ്പർ പറയുവാൻ പറയും. അയാൾ കുറെ മാസങ്ങളുടെ എണ്ണം പറയും. ഇന്ന മാസങ്ങളിൽ നമുക്ക് നല്ലതു വരും എന്നൊക്കെ പറയും. ഇത്തവണ മാത്രമാണ് ഞാൻ ഡൽഹിയിൽ പോയത്. ഇനി അങ്ങോട്ട് പോകാത്തതുകൊണ്ടാണ് സീറ്റ് കിട്ടാത്തത് എന്ന പരാതി വേണ്ട. എന്തായായാലും ഒരു കാര്യം ഞാൻ തീരുമാനിച്ചു. ഇനി ഞാൻ എന്റെ ബയോഡേറ്റ ആരെയും കാണിക്കത്ത് കൂടിയില്ല.

രണ്ട് തവണയാണ് ഞാൻ മത്സരിച്ചത്. വിജയ സാധ്യത കുറവുള്ള സീറ്റുകളിലായിരുന്നു രണ്ട് തവണയും മത്സരിച്ചത്. 91 യിൽ വടകരയിലായിരുന്നു ആദ്യം മത്സരിച്ചത് . അന്ന് അയോദ്ധ്യ പ്രശ്‌നം നടക്കുന്നതിനാൽ പാർട്ടിയോട് ജനങ്ങൾക്കിടയിൽ അത്ര മതിപ്പില്ലായിരുന്നു.