ആലപ്പുഴ: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കാൻ ഉത്തരവ്. വെള്ളാപ്പള്ളിക്ക് പുറമെ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെതിരെയും കേസെടുക്കാനും ആലപ്പുഴ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. വെള്ളാപ്പള്ളി, തുഷാർ, അശോകൻ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കാൻ മാരാരിക്കുളം പൊലീസിനോടാണ് കോടതി ആവശ്യപ്പെട്ടത്.

മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹർജിയിലാണ് കോടതി നടപടി. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിടാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉഷാദേവി കോടതിയെ സമീപിച്ചത്. ജൂൺ 20ന് കളിച്ചുകുളങ്ങര ഓഫീസിലാണ് കെ കെ മഹേശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുടുംബാംഗങ്ങൾ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും കാര്യക്ഷമമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മഹേശന്റെ ഭാര്യ കോടതിയെ സമീപിച്ചത്.

വെള്ളാപ്പള്ളിക്കെതിരെ വിരൽ ചൂണ്ടി മഹേശന്റെ ആത്മഹത്യാ കുറിപ്പ്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെഴുതിയ കത്തും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും പ്രത്യേകമായി എഴുതിയ കത്തുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷമായിരുന്നു മഹേശന്റെ മരണം. മഹേശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. വെള്ളാപ്പള്ളിക്കും സഹായി കെ.എൽ.അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം ഹോമിക്കുന്നുവെന്ന്, മൃതദേഹം കണ്ടെത്തിയ മുറിയിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.

തന്നെ അകാരണമായി കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നു ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കുള്ള കത്തിലും പറഞ്ഞിരുന്നു. കണിച്ചുകുളങ്ങര ദേവസ്വം, എസ്എൻഡിപി യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റിയും മറ്റും വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്തിൽ പല ആരോപണങ്ങളുമുണ്ട്.

മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ടു കാണാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി മഹേശന്റെ കത്തിൽ പറഞ്ഞിരുന്നു.

യോഗം ജനറൽ സെക്രട്ടറി കണിച്ചുകുളങ്ങര യൂണിയനു നൽകാനുള്ള 37 ലക്ഷത്തിലേറെ രൂപ നൽകാൻ എല്ലാവരും അഭ്യർത്ഥിക്കണമെന്നും 'ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ജീവൻ സമർപ്പിക്കുന്നു' എന്നുമാണു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നത്.

കണിച്ചുകുളങ്ങര പൊക്ലാശേരിയിലെ വീട്ടിൽ നിന്ന് ജൂൺ 24 രാവിലെ ഏഴിനാണ് മഹേശനെ കാണാതായത്. രാവിലെ 10ന് ജീവനക്കാരൻ എത്തിയപ്പോൾ യൂണിയൻ ഓഫിസ് അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി വാതിൽ പൊളിച്ചാണ് മഹേശന്റെ മൃതദേഹം കണ്ടെത്തിയത്.