കണ്ണൂർ: തനിക്കെതിരെ വധഭീഷണി ഉയർന്ന പയ്യന്നൂരിൽ സി.പി. എമ്മിനെതിരെ ആഞ്ഞടിച്ച് ആർ. എംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമ. വിമർശിക്കുന്നവരെ അർബൻ നക്സലുകളെന്ന് വിളിച്ച് ആക്ഷേപിക്കുന്നവർ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണെന്ന് രമ കുറ്റപ്പെടുത്തി.

ജനകീയ സമരങ്ങളെ ഇതുവരെ ഒരു ഭരണാധികാരിയും നേരിടാത്ത തരത്തിൽ ഫാസ്റ്റിസ്റ്റ് രീതിയിൽ അടിച്ചമർത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാൻ കേരളം ഭീകരവാദികളുടെ നാടാണോയെന്ന് കെ.കെ.രമ എംഎ‍ൽഎ.ചോദിച്ചു. പയ്യന്നൂരിൽ എം.എൻ. വിജയൻ സാംസ്‌കാരിക വേദി പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച 'വിയോജിക്കാനുള്ള സ്വാതന്ത്ര്യം ',സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ രമ.

പയ്യന്നൂരിൽ താൻ കാലു കുത്തി ഉറപ്പിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന് അവർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് പയ്യന്നൂർ സഖാക്കളുടെ പേരിൽ എം .എൽ .എ ക്ക് ഭീഷണി കത്ത് ലഭിച്ചിരുന്നു. പയ്യന്നൂരിൽ കാലുകുത്തരുതെന്ന് കത്തിൽ പരാമർശമുണ്ടായിരുന്നു. രക്തസാക്ഷി ഫണ്ടിൽ പോലും കൈയിട്ടുവാരുന്നത് എതിർത്തപ്പോൾ പയ്യന്നൂരിലെ സി പി എം ഏരിയാ സെക്രട്ടറിയായിരുന്ന ആൾക്കുണ്ടായ അനുഭവം ഓരോ കമ്മ്യൂണിസ്റ്റ്കാരനും ഒരു പാഠമാണ്.

പാർട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിർത്ത ആൾ പുറത്തും കൂട്ടുനിന്ന ആൾ അകത്തും എന്ന സ്ഥിതിയാണ് പയ്യന്നൂരിലുണ്ടായത്. ജനങ്ങളെ ഭയക്കുന്ന ഭീരുവായ സർക്കാരാണ് പിണറായി സർക്കാർ. സ്വർണ്ണ കടത്തിലൂടെ രാജ്യദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഔദ്യോഗിക പദവിയെ ദുരുപയോഗം നടത്തിയത് വെളിപ്പെടുത്തിയപ്പോൾ എതിർത്ത് ഒരു മാനനഷ്ടകേസുപോലും കൊടുക്കാൻ തയാറാകതെ ഒളിച്ചുകളിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് കേരളാ പൊലീസിനെ അധ:പതനത്തിലെത്തിക്കുന്നതാണ് നാം കാണുന്നത്.
ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് പോലും ഇതുവരെ കാണാത്ത പൊലീസ് അകമ്പടിയിൽ മുഖ്യമന്ത്രി ഭീരുവായ് ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് കേരളം എന്തേ ഭീകരവാദികളുടെ നാടാണോയെന്നും അവർ ചോദിച്ചു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കി ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിമർശനങ്ങൾക്ക് അതീതനാണോ? വിമർശനങ്ങളെ ഭയക്കുന്ന അദ്ദേഹം കറുത്ത തുണിയെ പോലും ഭയപ്പെട്ടു.ഓരോ ദിനംതോറും ജനങ്ങളെ പണയപ്പെടുത്തി കടക്കെണിയിലാക്കുകയാണെന്ന് അവർ പറഞ്ഞു. പരിപാടിയിൽ പി.മുരളീധരൻ അധ്യക്ഷനായി.കെ.സി.ഉമേഷ് ബാബു, അഡ്വ.കെ.ബ്രിജേഷ് കുമാർ എന്നിവർ സംസാരിച്ചു. അപ്പുക്കുട്ടൻ കാരയിൽ സ്വാഗതം പറഞ്ഞു.