കണ്ണൂർ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ കെ ശൈലജ. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലയ്ക്കെന്ന് ശൈലജ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വിഷു, ഈസ്റ്റർ കാലത്ത് ജനങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതു മുടക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സർക്കാർ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങൾക്ക് കിട്ടേണ്ട അരി മുഴുവൻ തടഞ്ഞുവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്‌ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മൂന്നാഴ്ചയായി റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി പൂഴ്‌ത്തിവെച്ചത് മുഖ്യമന്ത്രിയല്ലേ. വോട്ടുതട്ടാൻ വേണ്ടി അരി പൂഴ്‌ത്തിവെക്കുകയും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോൾ വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെ പറ്റിക്കാനാണിത്. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് കൊടുക്കേണ്ടിയിരുന്ന അരി പൂഴ്‌ത്തിവെച്ചതും മുഖ്യമന്ത്രിയല്ലേ എന്ന് ചെന്നിത്തല ചോദിച്ചു.