തിരുവനന്തപുരം: മോളേ പേടിക്കാനൊന്നും ഇല്ല കേട്ടോ..ഇഞ്ചക്ഷൻ ഒന്നും മാറി പോവൊന്നുമില്ല; മോള് വേണെങ്കിൽ അച്ഛനേം കൂട്ടി ഒരുഡോക്ടറെ കാണാൻ പോവാട്ടോ...ബേജാവാറേണ്ട' കഴിഞ്ഞ ഏതാനും മണിക്കുറുകളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ഒരു ടെലിഫോൺ സംഭാഷണത്തിലെ വാചകമാണിത്. മറ്റാരുടെതുമല്ല നമ്മുടെ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെത് തന്നെ. ഉന്നത പദവികളിലിരിക്കുമ്പോൾ ആസ്ഥാനം നാം എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന്റെ ഉത്തമ മാതൃകയാണ് എട്ടുമിനിട്ടോളം നീളുന്ന ഈ ഫോൺ സംഭാഷണം.ഒരു പ്രത്യേക പദവിയിലിരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഒരോ വാക്കുപോലും ശ്രദ്ധിച്ചുവേണമെന്ന് കേരളം മനസിലാക്കിയിട്ട് അധികം ദിവസമായില്ല.കാലാവധി അവസാനിക്കാൻ എട്ടോളം മാസങ്ങൾ ബാക്കിയിരിക്കെ വനിതാ കമ്മീഷൻ അധ്യക്ഷ ജോസ്‌ഫൈൻ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഇത്തരത്തിൽ പദവിക്കനുയോജ്യമല്ലാത്ത രീതിയിലുള്ള സംസാരം കൊണ്ടാണ്.

ജോസഫൈന്റെ രാജിക്കുശേഷവും അവരുടെ പ്രതികരണവും പരാതിക്കാരിയോട് അവർ ഉപയോഗിച്ച വാക്കും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ നമുക്ക് വ്യക്തമായി മനസിലാക്കാം ഇത്തരം പദവികളിൽ ഇരിക്കുമ്പോൾ വാക്കുകൾ ഉപയോഗിക്കുന്നതിലെ സുക്ഷ്മതയും ഗൗരവവും.ഈ സമയത്താണ് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഒരു ഫോൺ സംഭാഷണം വൈറലാകുന്നത്. ഇത്തരം ഉന്നത പദവികളിലിരിക്കുമ്പോൾ നമുടെ മുന്നിലേക്കെത്തുന്നവരോട് എങ്ങിനെ പെരുമാറണം ഒരു വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന്റെ ഉത്തമ മാതൃകകൂടിയാവുകയാണ് ഈ ഫോൺ സംഭാഷണം.

തന്റെ മകളെ പട്ടികടിച്ചതിനാൽ പ്രതിരോധകുത്തിവെപ്പുടുക്കാൻ പോയ വ്യക്തിയോട് ഗവ ആശുപത്രി അധികൃതർ നടത്തിയ അപമര്യാദയായ ഇടപെടൽ മന്ത്രിയെ ധരിപ്പിച്ച് പ്രശ്‌നത്തിൽ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തറ സ്വദേശി മന്ത്രിയെ വിളിക്കുന്നത്.തന്റെ മകളെ പട്ടികടിച്ചെന്നും മുന്നു ഡോസ് മരുന്നു എടുത്തെന്നും നാലാമത്തെ ഡോസ് എടുക്കാനായി ആശുപത്രിയിലെത്തിയപ്പോൾ ശീട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ചെന്നുമാണ് പിതാവ് മന്ത്രിയോട് പറയുന്നത്.ഒടുവിൽ ശീട്ട് എടുത്ത് വന്ന ശേഷം തന്നോട് ആശുപത്രിയിൽ മരുന്ന് ഇല്ലെന്ന് പറഞ്ഞതായും പിതാവ് മന്ത്രിയെ ധരിപ്പിക്കുന്നുണ്ട്.മരുന്നില്ലെങ്കിൽ തനിക്ക് കുറിച്ച് തന്നാൽ താൻ പോയി വാങ്ങാമെന്ന് പറഞ്ഞപ്പോൾ ആശപത്രി ഡോക്ടർ ഇഞ്ചക്ഷൻ എടുത്തതായും എന്നാൽ അതിന് ശേഷം കുട്ടിക്ക് അസ്വസ്ഥതകൾ ഉണ്ടെന്നുമാണ് പിതാവിന്റെ പരാതി.

പരാതി മുഴുവൻ കേട്ടശേഷമാണ് മന്ത്രി ഡോക്ടറോട് സംസാരിക്കുന്നത്.അവിടെയും ഡോക്ടറുടെ വിശദീകരണം കേട്ടശേഷം നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ പക്ഷെ നിങ്ങളുടെ പെരുമാറ്റത്തിൽ വന്ന വീഴ്‌ച്ചയാണ് പ്രശ്‌നമായത് എന്ന് ടീച്ചർ ചൂണ്ടിക്കാട്ടുന്നു. ഇവിടെയൊക്കത്തന്നെയും കേൾവിക്കാരനെ അതിശയിപ്പിക്കുന്നത് ടീച്ചറുടെ ഇടപെടൽ തന്നെയാണ്.ഡോക്ടറോട് ദേഷ്യപ്പെടാതെ എന്നാൽ പറയാനുള്ള കാര്യങ്ങൾ കർശനമായി ടീച്ചർ അവതരിപ്പിക്കുന്നുണ്ട്.മാത്രമല്ല ഇത്തരം വീഴ്‌ച്ചകളാണ് ഡോക്ടർ എന്ന വിഭാഗത്തിനെ തന്നെ പേരുമോശം വരുത്തുന്നതെന്നും ടീച്ചർ പറയുന്നു. എന്നാൽ വാക്ക് കർശനമാകുമ്പോഴും കേൾക്കുന്നവർക്ക് തങ്ങളുടെ വീഴ്‌ച്ച പൂർണ്ണമായും മനസിലാകുന്ന തരത്തിലാണ് ടീച്ചർ സംസാരിക്കുന്നത്.

വീണ്ടും കുട്ടിയുടെ പിതാവിനോട് സംസാരിച്ച് പ്രശ്‌നമൊന്നുമില്ലെന്നും മരുന്നു മാറിയിട്ടൊന്നും ഇല്ലെന്നും പറഞ്ഞ് പ്രശ്‌നം പരിഹരിച്ച ശേഷം കുട്ടിയോടും സംസാരിച്ച് ആശ്വസിപ്പിച്ച ശേഷമാണ് ടീച്ചർ ഫോൺ കട്ട് ചെയ്യുന്നത്.ഒരു സംസ്ഥാനത്തിന്റെ മന്ത്രിയായിരിക്കെ ഇത്തരം വിഷയങ്ങളിൽ ഇടപെടാനും അത് കൈകാര്യം ചെയ്യുന്ന ടീച്ചറുടെ രീതിയും തികച്ചും മാതൃകാപരമായിരുന്നുവെന്ന് പറയാതെ വയ്യ.നിരവധി ദേശീയ അന്തർ ദേശീയ പുരസ്‌കാരം നേടി കേരളത്തിന്റെ തന്നെ അഭിമാനം വാനോളം ഉയർത്തുമ്പോഴും അത്തരം പുരസ്‌കാരങ്ങളെക്കാളൊക്കെ ഒരു ജനപ്രതിനിധിയുടെ സ്ഥാനം ജനമനസ്സിൽ ഉറപ്പിക്കുന്നത് ഇത്തരം മാതൃകാപരമായ പ്രതികരണത്തിലുടെയാണ്.

അനുഭവിച്ചോ ഒന്ന ഒരൊറ്റ വാക്കിന്റെ പുറത്ത് പദവി തന്നെ രാജിവെക്കേണ്ടി വന്ന സ്ഥലത്ത് ഇങ്ങനെ ഒരു ആരോഗ്യമന്ത്രി നമുക്കുണ്ടായിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനകരമാണ്.