കോഴിക്കോട്: മുന്നണികളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പലവഴിക്ക് നടക്കുമ്പോൾ യുവാക്കളെ കൂടുതൽ മത്സരിപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്. കോൺഗ്രസും സിപിഎമ്മും ഇക്കാര്യം പരിഗണിക്കുമെന്നു തന്നെയാണ് പുറമേ വരുന്നു വിവരങ്ങൾ. ഇക്കൂട്ടത്തിൽ ബാച്ച്‌മേറ്റ്‌സായ രണ്ട് വിദ്യാർത്ഥി യൂണിയൻ നേതാക്കളും കളത്തിലുണ്ടാകുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. മീഞ്ചന്ത ആർട്‌സ് കോളജിലെ യൂണിയനിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും.

ഇരുവരുടെയും നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചു തന്നെയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നുമാണ് ഇരുവരെയും പരിഗണിക്കുന്നത്. മീഞ്ചന്ത കോളജിൽ 2011-14 ൽ ഡിഗ്രിക്കു പഠിച്ചവരാണ് ഇരുവരും. അവസാന വർഷത്തെ കോളജ് യൂണിയനിൽ സച്ചിൻദേവ് ചെയർമാനും അഭിജിത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. അഭിജിത് പിന്നാലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായി.

കെഎസ് യു നേതാവായ കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവിടെ തുടർച്ചയായി മൂന്ന് വട്ടം വിജയിച്ച സിപിഎമ്മിലെ എ പ്രദീപ് കുമാറാണ് സ്ഥാനാർ്ഥി. ഈ സീറ്റ് തിരിച്ചു പിടിക്കാനാകും അഭിജിത്തിന്റെ ദൗത്യം. കോഴിക്കോട് മറ്റൊരു സ്ഥാനാർത്ഥി എത്തിയാൽ പേരാമ്പ്രയിലേക്കാണ് അഭിജിത്തിനെ പരിഗണിക്കുന്നത്.

കൊയിലാണ്ടിയിൽ മത്സരിക്കാൻ കെ.എം.അഭിജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടി ണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എം അഭിജിത്തിനോട് നോർത്ത് മണ്ഡലത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടത്.

കെ.എം അഭിജിത്തിനെ കൊയിലാണ്ടിയിൽ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്ന അഭിപ്രായം പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. ആദ്യം പേരാമ്പ്ര മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മോശം പ്രകടനവും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിലെ തമ്മിലടിയും കാരണം കൊയിലാണ്ടിയിലേക്ക് മാറുകയായിരുന്നു.

അതേസമയം എസ്എഫ്‌ഐ നേതാവായ സച്ചിൻദേവ് ബാലുശ്ശേരിയിൽ മത്സരിക്കുമെന്നാണ് സൂചന. ബാലുശ്ശേരി 2 ടേം പൂർത്തിയാക്കിയ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി ഇക്കുറി മത്സരിച്ചേക്കില്ല. ഇതോടെ സംവരണമണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും തമ്മിൽ വച്ചുമാറാമെന്ന സിപിഎം നിർദ്ദേശം വന്നിട്ടുണ്ട്. സിപിഐ ഇത് അംഗീകരിച്ചാൽ അഭിജിത്തിന് അവസരം ഒരുങ്ങും.