തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്‌പി ഫെബ്രുവരി 24 ന് ഹാജരാകാൻ തലസ്ഥാനത്തെ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അനീസയുടേതാണ് ഉത്തരവ്.

ഇതേ ആവശ്യത്തിന് സിറ്റി സൈബർ സെൽ ഡിവൈഎസ്‌പി യോട് ഫെബ്രുവരി 15ന് ഹാജരാകാൻ കോടതി ഫെബ്രുവരി 2 ന് ഉത്തരവിട്ടിട്ടും ഉത്തരവ് പാലിക്കാത്തതിന് ഡിവൈഎസ്‌പിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഡിവൈഎസ്‌പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിർവഹണത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഡി വൈ എസ് പി കോടതിയിൽ ഹാജരാകുകയോ സമയം തേടി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സർക്കാർ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഡിവൈഎസ്‌പി ഹാജരാകാനാണ് കോടതി ഫെബ്രുവരി 2 ന് ഉത്തരവിട്ടിരുന്നത്.

ഫോറൻസിക് പരിശോധനക്ക് മുമ്പേ ഡി വി ഡികൾ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് ഫെബ്രുവരി 2 ന് കോടതിയിൽ സമർപ്പിച്ചു. ഹാഷ് വാല്യു മാറുമോയെന്ന് ഫോറൻസിക് അഭിപ്രായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എസ്‌പി ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി നൽകിയ 2 ചോദ്യാവലിക്ക് ഫോറൻസിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഫെബ്രുവരി 2 നകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി എ.ഷാനവാസിനോടാണ് വ്യക്തതാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറൻസിക് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഹാജരാക്കിയത്. ഡി വി ഡി പകർപ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് പ്രകാരം പകർപ്പുകളെടുക്കാൻ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെൺ സുഹൃത്തുമായ വഫയും കോടതിയിൽ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങൾ പകർത്തിയ 2 ഡിവിഡികൾ പ്രതികൾക്ക് നൽകും മുമ്പ് കോടതിയിൽ പ്രദർശിപ്പിച്ചാൽ തെളിവിന്റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാൽ പ്രതികൾക്ക് നൽകേണ്ട ക്ലൗൺഡ് കോപ്പിയിൽ (അടയാള സഹിതം പകർപ്പ് ) കൃത്രിമം നടന്നുവെന്ന് പ്രതികൾ വിചാരണ കോടതിയിൽ തർക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകർപ്പ് നൽകും മുമ്പ് ഡിവിഡികളുടെ വെറാസിറ്റി (കൃത്യത) വിചാരണ വേളയിൽ തർക്കിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികൾ സമർപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഡിവിഡികളുടെ പകർപ്പുകൾ ഫോറൻസിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികൾക്ക് നൽകാവൂയെന്ന് പ്രോസിക്യൂഷനും കോടതിയിൽ നിലപാടെടുത്തിരുന്നു. ഡി വി ഡി ദൃശ്യങ്ങൾ കോടതിയിൽ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടർ നടപടികൾ ഡിസംബർ 30 നകം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

അസ്സൽ ഡി വി ഡികൾ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതികൾക്ക് നൽകാനായുള്ള പകർപ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡി വി ഡി പകർപ്പ് ഹാജരാക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എം. ഒ.(തൊണ്ടി) നമ്പർ 30 ഉം 33 ഉം നമ്പരായി പൊലീസ് സമർപ്പിച്ച 2 ഡി വി ഡികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരുന്നത്. അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെന്റ് (രേഖ) എന്താണെന്നും 2019 ൽ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മജിസ്‌ട്രേട്ട് എ . അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകർപ്പിന് പ്രതികൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ഹാഷ് വാല്യു മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയിൽ വച്ച് ദ്യശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് നൽകാനാവു. അല്ലാത്തപക്ഷം വിചാരണ വേളയിൽ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകർപ്പ് എടുക്കണമെന്ന നിർദ്ദേശത്തോടെ ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാൻ നിർദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങൾ 2020 ഡിസംബർ 15 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹർജിയുമായി ശ്രീറാമിന്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയിൽ ജാമ്യക്കാർ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തിൽ ജാമ്യം എടുത്തിരുന്നു. ആ ജാമ്യ ബോണ്ട് ഇയാൾ കിടന്ന ആശുപത്രിയിൽ നിന്നും തിര്യെ കോടതിയിൽ എത്തിയതിനാൽ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുൻ ജാമ്യ ബോണ്ടിൽ തുടരാൻ നിർദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാൻ ഉത്തരവിട്ടു. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകർപ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്‌ട്രേട്ട് എ. അനീസ രൂക്ഷമായി വിമർശിച്ചു. വാഹന അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്ന് പ്രതികൾ മറുപടി നൽകി.2 പ്രതികളും തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.

കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ശശ) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ശശ) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.