തിരുവനന്തപുരം: എം ശിവശങ്കരന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരും പ്രമുഖനിലേക്കും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നീളുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയാണ് ഇഡി തിരിഞ്ഞിരിക്കുന്നത്. അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നൽകിയ മൊഴിയെ തുടർന്നാണ് സി.എം രവീന്ദ്രനെയും എൻഫോഴ്സ്മെന്റ് വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് ഇതെന്നാണ് വിവരം. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം.

അതേസമയം ഇഡിയുടെ അന്വേഷണം രവീന്ദ്രന്റെ സ്വകാര്യ സ്വത്തു സമ്പാദനത്തിലേക്കും കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെ രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാൻ രംഗത്തെത്തി. സി എം രവീന്ദ്രന് വലിയ മാഫിയാ ബന്ധങ്ങളും ബിനിമാ ഇടപാടുകളും ഉണ്ടെന്ന് ഷാജഹാൻ ആരോപണം ഉന്നയിക്കുന്നു. നാല് പതിറ്റാണ്ടായി തിരുവനന്തപുരത്താണ് താമസമെങ്കിലും വടകരയിലാണ് രവീന്ദ്രന്റെ ബിസിനസ് സാമ്രാജ്യം എന്നാണ് ഷാജഹാൻ ഒരു ഫേസ്‌ബുക്ക് വീഡിയോയിൽ ആരോപിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സ്വദേശമായ ഒഞ്ചിയത്തു നിന്നുമാണ് സി എം രവീന്ദ്രൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. സിപിഎം നേതാവായി പി വി കുഞ്ഞിക്കണ്ണന്റെ സഹായി ആയി തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഏതു സർക്കാറുകൾ മാറി മാറി വന്നാലും ഭരണത്തിലോ പ്രതിപക്ഷത്തോ ആയി സി എം രവീന്ദ്രൻ ഉണ്ടായിരുന്നു. വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പേഴ്‌സണൽ സ്റ്റാഫായി രവീന്ദ്രനുണ്ടായിരുന്നു.

പത്താംക്ലാസ് യോഗ്യതയേ ഉള്ളൂവെങ്കിലും കലക്ടറേക്കാൽ ശമ്പളവുമായി തലസ്ഥാനത്ത് വാഴുകയായിരുന്നു രവീന്ദ്രൻ എന്നാണ് ഷാജഹാൻ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് രനീന്ദ്രൻ. എല്ലാക്കാര്യങ്ങളും പേഴ്‌സണൽ സ്റ്റാഫിലെ യജമാനനാണ്. സിഎം രവീന്ദ്രന്റെ വിനീത വിധേയനായ പ്രജയായിരുന്നു ശിവശങ്കൻ. സിഎം രവീന്ദ്രന്റെ സ്വാധീനം എത്രത്തോളമുണ്ടെന് എന്ന് പറയേണ്ട കാര്യമില്ല. നാൽപ്പത് വർഷത്തോളുമായി അദ്ദേഹം റിട്ടയർമെന്റ് പോലുമില്ലാതെ ശമ്പളവും വാങ്ങി കഴിയുകയായിരുന്നു എന്നാണ് ഷാജഹാൻ ആരോപിക്കുന്നത്.

പിണറായി വിജയന്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്നത് ഈ രവീന്ദ്രനാണെന്ന ആരോപണവും ഷാജഹാൻ മുന്നോട്ടു വെക്കുന്നു. വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവായ ഊട്ടുകണ്ടി രാജീവനാണ് രവീന്ദ്രന്റെ ബിനാമി എന്നാണ് ഷാജഹാൻ ആരോപിക്കുന്നത്. വടകര കേന്ദ്രീകരിച്ചാണ് രവീന്ദ്രന്റെ സാമ്പത്തിക സാമ്രാജ്യം.

വടകരയിലെ ജൂവലറി ഷോറൂമിൽ സിഎം രവീന്ദ്രന് ഷെയറുണ്ട്. കൂടാതെ വടകരയിലെ തന്നെ മറ്റൊരു ഇലക്ട്രോണിക് സ്ഥാപനത്തിലും രാജീവനും രവീന്ദ്രനും ഇവർക്ക് ഷെയറുണ്ട്. രവീന്ദ്രന്റെ ബിനാമിയുടെ പേരിൽ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ട്. വടകര എടച്ചേരിയിലെ ആമി ടെയ്‌ലറിങ് ബിൽഡിങ് രവീന്ദ്രന്റെ ഭാര്യയുടെ പേരിലാണ്. വടകരയിലെ പ്രമുഖ വസ്ത്രക്കടയുടെ കെട്ടിടത്തിലും വൻകിട ഹോട്ടലിലും തലശേരി പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിലും വടകരയിലെ മാളിലും രവീന്ദ്രന് ഷെയറുണ്ടെന്നും ഷാജഹാൻ ആരോപിക്കുന്നു.

ഊരാളുങ്കൽ സൊസൈറ്റിയുമായും രവീന്ദ്രന് ഇടപാടുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാനത്തെ ഒരു മൊബൈൽ ഫോൺ നിർമ്മാണ ഏജൻസി രവീന്ദ്രന്റെ സംഘത്തിന്റെ ഉടമസ്ഥതയിലാണ്. ഇവയ്‌ക്കെല്ലാം തെളിവുണ്ടെന്നും ഷാജഹാൻ പറയുന്നു. കയ്യാല ദാമോരദരൻ, രാജീവൻ തുടങ്ങിയവർ സി എം രവീന്ദ്രന്റെ വിശ്വസ്തരാണെന്നും ഷാജഹാൻ ആരോപിക്കുന്നു. ശിവശങ്കരൻ-രവീന്ദ്രൻ കൂട്ടുകെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരിച്ചിരുന്നത് എന്ന് നേരത്തെ പുറത്തുവന്ന വിവരമാണ്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ടി തോമസ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ നേരത്തെ സി.എം രവീന്ദ്രനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. സി.എം രവീന്ദ്രനാണ് ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും കൂട്ടിയിണക്കിയ പാലമായി പ്രവർത്തിച്ചിരുന്നത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ ശിവശങ്കറിനെ ടൂറിസം ഡയറക്ടറാക്കിയത് സി എം രവീന്ദ്രനാണ്.

പിന്നീട് ശിവശങ്കർ കെഎസ്ഇബി ചെയർമാനായിരിക്കെ രവീന്ദ്രൻ അവിടെ സ്ഥിരം സന്ദർശകനായിരുന്നു. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ബോർഡിൽ നിന്ന് നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും അന്വേഷിക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ സി.എം രവീന്ദ്രന്റെ പങ്കാളിത്തം അന്വേഷിക്കണമെന്നും ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ പ്രത്യേക ആനുകൂല്യം നൽകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പി.ടി തോമസ് എംഎൽഎയും പറഞ്ഞിരുന്നു.

ശിവശങ്കർ സംശയത്തിന്റെ നിഴലിൽ വന്നപ്പോ്ൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മാറ്റി നിർത്തി. പിന്നീട് സസ്പെന്റ് ചെയ്യുകയും ചെയ്തു. രവീന്ദ്രൻ പാർട്ടി നോമിനിയാണ്. അതുകൊണ്ട് തന്നെ എന്ത് നടപടി എടുക്കുമെന്നതാണ് പ്രധാനം. രവീന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും പിന്നീട് കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്താൽ അത് പലവിധ ചർച്ചകൾക്കും കാരണമാകും. കസ്റ്റംസും എൻഐഎയും എല്ലാം രവീന്ദ്രനെതിരെ അന്വേഷണം നടത്തുന്നുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗം രവീന്ദ്രനെ പുറത്താക്കണമെന്ന നിലപാടിലാണ്. ഇത് പിണറായി ഉടൻ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുടി കളർ ചെയ്ത് ആകർഷകമായ വസ്ത്രങ്ങളും ധരിച്ച് കോർപ്പറെറ്റ് ഇംഗ്ലീഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ എന്തുകൊണ്ട് രവീന്ദ്രൻ തടഞ്ഞില്ലെന്ന ചോദ്യം നേരത്തെ തന്നെ പാർട്ടി കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.

സ്വപ്ന വിഎസിന്റെ ഓഫീസിൽ ഈ രീതിയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ രണ്ടാം ദിവസം തന്നെ സ്വപ്നയെക്കുറിച്ചുള്ള സകല റിപ്പോർട്ടും വിഎസിന്റെ മുന്നിൽ എത്തുമായിരുന്നു. ഇതിൽ വിഎസിന്റെ ഇടപെടലും വരുമായിരുന്നു. ഇതോടെ സന്ദർശനത്തിനും നീക്കങ്ങൾക്കും കൂച്ച് വിലങ്ങു വീഴും. ഇതാണ് ഇടത് ഭരണത്തിന്റെ രീതി. ഈ രീതി അറിയാവുന്ന രവീന്ദ്രൻ എന്തുകൊണ്ട് സ്വപ്നയുടെ നീക്കങ്ങൾ തടഞ്ഞില്ലെന്ന ചോദ്യം സജീവ ചർച്ചാ വിഷയമായിരുന്നു.

സ്വപ്നക്കെതിരായി നിരന്തരം വന്ന ഇന്റലിൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താതെ പൂഴ്‌ത്തിയതിന് പിന്നിലും വിശ്വസ്തനായ ഈ അഡീഷണൽ പിഎസിന്റെ കരങ്ങൾ തന്നെയാണെന്ന ആക്ഷേപം ശക്തമാണ്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോൾ സർവ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും നടക്കണമെങ്കിൽ രവീന്ദ്രൻ വിചാരിക്കണം. രവീന്ദ്രൻ വിളിച്ചു പറഞ്ഞാൽ അത് നടക്കുകയും ചെയ്യും. ഇത്രമാത്രം അധികാര ശക്തിയുണ്ടായിരുന്ന രവീന്ദ്രന് സ്വപ്ന-ശിവശങ്കർ ബന്ധം അറിയാൻ കഴിഞ്ഞില്ലെന്നും സ്വർണ്ണക്കടത്ത് അറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കാൻ പാർട്ടി കേന്ദ്രങ്ങൾ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇഡി രവീന്ദ്രനേയും ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ രവീന്ദ്രനെതിരെ എന്ത് തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം.