കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകളുടെ കുറവല്ല, മുസ്സിം ലീഗിന്റെ കീശയിൽ നിന്ന് ചോർന്ന വോട്ടാണ് ഗൗരവമായി കാണേണ്ടതെന്ന് കെ.എം ഷാജി. മീഡിയാ വൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ.എം ഷാജിയുടെ പ്രസ്താവന.

'നഷ്ടപ്പെട്ടു പോയ സീറ്റുകളേക്കാൾ പാർട്ടി ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളാണ്. ഇത്ര സീറ്റു കിട്ടിയില്ലെന്നു പറയുന്ന ആശ്വാസമല്ല, ഇത്രയും വോട്ടുകൾ കുറഞ്ഞു പോയില്ലേ എന്ന ആശങ്കയാണ് ഒരു പാർട്ടിയെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ ഗൗരവത്തിൽ ഈ ചർച്ചകൾ കൊണ്ടുവരണമെന്ന് ഞാൻ വിചാരിക്കുന്നത്.

മുസ്ലിം ലീഗിനെ കോർണറൈസ് ചെയ്ത് ആക്രമിക്കൽ ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ വോട്ടിന്റെ വ്യതിയാനം വരാൻ പാടില്ലാത്തതാണ്. ആരൊക്കെ തോറ്റു പോയി, എത്ര സീറ്റുകൾ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മൾ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാൾ വലുതാണ് ഈ കുറഞ്ഞു പോയ വോട്ടുകൾ' കെ.എം ഷാജി വ്യക്തമാക്കി.

നേരത്തെ അഴിക്കോട് മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് മുസ്ലിം പാളയത്തിൽ വോട്ട് ചോർച്ചയുണ്ടായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് ഷാജിയുടെ പ്രസ്താവന.