തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്‌ടാവായ രമൺ ശ്രീവാസ്‌തവയെ സല്യൂട്ട് ചെയ്യേണ്ട ​ഗതികേടിലാണെന്ന് കെ മുരളീധരൻ എം പി. സ‍ർക്കാർ യു ഡി എഫ് നേതാക്കൾക്കളെ തിരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എൽ ഡി എഫ് - ബിജെപി രഹസ്യബാന്ധവം നിലനിൽക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു.

അഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മുഖ്യമന്ത്രി കത്തയച്ചതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത്. കേസുകളെല്ലാം പരമാവധി നീട്ടി കൊണ്ടു പോയി. പിണറായി വിജയനെ വരുതിയ്‌ക്ക് നി‍‍റുത്താനാണ് കേന്ദ്രസ‍ർക്കാ‍രിന്റെ ഉദ്ദേശം. ജോസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്‌പീക്കർക്കോ സ‍ർക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പോലും വിവാദങ്ങളിൽ പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സ്‌പീക്കർ തിരിച്ചറിയണമെന്നും മുരളീധരൻ പറഞ്ഞു. ജനത്തിന് ഒരു പ്രയോജനവും കിട്ടാത്ത പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ തീവണ്ടികളിൽ ആളുകൾക്ക് കയറാനാവില്ലെന്നും തീവണ്ടി ചീറി പാഞ്ഞു പോകുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിക്കൂവെന്നും മുരളീധരൻ പരിഹസിച്ചു.

സർക്കാരിന് ഏറെ കളങ്കമുണ്ടാക്കിയ വിവാദമായ പൊലീസ് നിയമഭേദഗതിയിലും കെ എസ് എഫ് ഇയിലെ റെയ്ഡിന് പിന്നിലും രമൺശ്രീവാസ്തവയാണെന്ന് ആരോപണമുയർന്നിരുന്നു. സി പി എമ്മിലെ പ്രമുഖരായ ചിലർതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ രമൺശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി തള്ളിക്കഞ്ഞു.

പൊലീസ് നിയമഭേദഗതി ഓർഡിനൻസിന്റെ കാര്യത്തിൽ, പൊലീസ് ഉപദേശകൻ എന്തോ ചെയ്തുവെന്ന് താൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞതായുള്ള വാർത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുമ്പുണ്ടായിരുന്നതുപോലുള്ള മാധ്യമ സിൻഡിക്കേറ്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണാമെന്നും കുറ്റപ്പെടുത്തി.ആഭ്യന്തരവകുപ്പിലെ ദൈനംദിന നടത്തിപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവയ്ക്ക് കഴിയില്ല. ആരും അദ്ദേഹത്തിന് റിപ്പോർട്ട് നൽകുകയോ നിർദ്ദേശം സ്വീകരിക്കുകയോ വേണ്ടതില്ല. വിജിലൻസ് പരിശോധനയ്ക്ക് ശ്രീവാസ്തവയുടെ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും സൂചിപ്പിച്ചിരുന്നു.